2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന്‍ ഔട്ട്



രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യാന്‍ കോടതി അനുമതി നല്‍കി. എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളുടെ അപേക്ഷ പരിഗണിച്ചാണ് കര്‍ശന നിബന്ധനകളോടെ എന്‍ഡോസള്‍ഫാന് നിരോധനമില്ലാത്ത രാജ്യത്തേക്ക് കയറ്റുമതിക്ക് അനുമതി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി എന്‍ഡോസള്‍ഫാന് രാജ്യത്ത് പൂര്‍ണ്ണ നിരോധനം എര്‍പ്പെടുത്തി.

രാജ്യത്ത് 1090 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതത്രയും കമ്പനികള്‍ക്ക് കയറ്റുമതിചെയ്യാം. ഇവയുടെ കയറ്റുമതി പൂര്‍ണ്ണമായാല്‍ കമ്പനികളുടെ കയറ്റുമതി ചെയ്യാനുള്ള റജിസ്ട്രേഷന്‍ റദ്ദാകും എന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ 4071 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ അസംസ്കൃതവസ്തുക്കള്‍ രാജ്യത്ത് കെട്ടിക്കിടക്കുന്നുണ്ട്. ഇവ എന്ത് ചെയ്യണമെന്നകാര്യത്തില്‍ കോടതി ഒക്ടോബര്‍ പത്തിന് വിധി പറയും

കഴിഞ്ഞ മെയ് 13നാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ താത്കാലികമായി നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ വെള്ളിയാഴ്ചത്തെ വിധിയോടെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉത്പാദനവ‌ും ഉപയോഗവ‌ും വിതരണവും പൂര്‍ണ്ണമായും നിരോധിക്കപ്പെട്ടു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഡി വൈ എഫ് ഐ നല്‍കിയ ഹര്‍ജിയിലാണ് കോടതി എന്‍ഡോസള്‍ഫാന് താത്കാലിക നിരോ‍ധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉത്പാദിപ്പിച്ച എന്‍ഡോസള്‍ഫാന്‍ കയറ്റുമതിചെയ്യാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ കോടതിയെ സമീപിക്കുകയായിര‌ുന്നു. ഇതിനെതിരെ ഡി വൈ എഫ് ഐ എതിര്‍സത്യാവാങ്മൂലം സമര്‍പ്പിച്ചിര‌ുന്നു. കയറ്റുമതി അനുവദിക്കരുതെന്നും ഇന്ത്യയില്‍ ഉണ്ടായ പോലുള്ള ദുരന്തം ലോകത്ത് മറ്റൊര‌ുസ്ഥലത്ത് ഉണ്ടാകരുതെന്നുമാണ് എതിര്‍ സത്യവാങ്മൂലത്തില്‍ ഡി വൈ എഫ് ഐ വാദിച്ചത്. എന്നാല്‍ കോടതി ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി നല്‍കുകയായിര‌ുന്നു.

എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കാന്‍ വന്‍ തുകചെലവാകുമെന്നും. ഇതിന് മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടില്ലന്നും, രാജ്യത്ത് ഇപ്പോഴുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റുമതിചെയ്യാവുന്നതാണെന്നും സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിര‌ുന്നു. ഇതനുസരിച്ചാണ് സുപ്രീം കോടതിയുടെ വിധിവന്നത്.