എന്‍ഡോസള്‍ഫാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എന്‍ഡോസള്‍ഫാന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 30, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പുനരധിവാസ പദ്ധതി പൂര്‍ത്തിയായി


എന്‍ഡോസള്‍ഫാന്‍: സോളിഡാരിറ്റി പുനരധിവാസ പദ്ധതി പൂര്‍ത്തിയായി
കാസര്‍കോട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പദ്ധതി നിര്‍വഹണ പ്രഖ്യാപനം നടത്തി. സര്‍ക്കാറിന്റെ ഔദ്യോഗിക പുനരധിവാസം മുടന്തി നീങ്ങുമ്പോഴാണ് പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ പുനരധിവാസ പദ്ധതി രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കി യുവജന സംഘടനകളുടെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ സോളിഡാരിറ്റി പുതിയ ചരിത്രം രചിച്ചത്.
പുനരധിവാസ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനത്തിനായി  തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ യോഗ ഹാളില്‍ ഒത്തുചേര്‍ന്ന ഈ രംഗത്തെ സമരപോരാളികളും ജനപ്രതിനിധികളും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന്റെ കര്‍മസാക്ഷ്യത്തിന് ആശംസയുടെ അതിരുകളില്ലാത്ത മുദ്ര ചാര്‍ത്തി. നിരവധി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ നിറഞ്ഞ സദസ്സാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ വികാരം ഇന്നത്തെപ്പോലെ ഉയര്‍ന്നു നില്‍ക്കാത്ത കാലത്താണ് സോളിഡാരിറ്റി ഒരേസമയം സമരവും സേവനവും സമന്വയിപ്പിക്കുന്ന പദ്ധതിയുമായി രംഗത്തു വന്നത്. ശക്തമായ ബഹുജന സമരങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ഇരകളെ സേവിക്കുകയും ചെയ്യുന്ന ദ്വിമുഖ പദ്ധതിയാണ് പൂര്‍ത്തിയായത്.
2006ല്‍ പഠനസംഘത്തെ നിയോഗിച്ച് വിവരം ശേഖരിച്ച് വ്യക്തമായ ആസൂത്രണത്തോടെ തുടക്കം കുറിച്ച പുനരധിവാസ പദ്ധതി 2009 മേയ് 14ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയാണ് ഉദ്ഘാടനം ചെയ്തത്. വിവിധ പഞ്ചായത്തുകളിലായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ അവശരെ കൈപിടിച്ചുയര്‍ത്തുന്ന ചികിത്സാ പദ്ധതിയാണ് ആദ്യം നടപ്പിലാക്കിയത്.
പി. മുജീബുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.  സമ്മേളനം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി നടപ്പാക്കിയ പുനരധിവാസ പദ്ധതി മാതൃകാപരവും ക്രിയാത്മകവുമാണ്. അത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. പദ്ധതികളുടെ പ്രഖ്യാപനത്തിന് കാണിക്കുന്ന ആവേശം  നടപ്പാക്കാനും കാണിക്കണം-അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായവരെ വിചാരണ ചെയ്യണമെന്നും  ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം അവരില്‍നിന്ന് ഈടാക്കണമെന്നും പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തിയ ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
സോളിഡാരിറ്റിക്ക് കാസര്‍കോട് ജില്ലാ ജനകീയ വികസന സമിതിയുടെ ഉപഹാരം ശാഫി ചെമ്പിരിക്കയും എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഫര്‍ഹാനും സര്‍ഗ ആര്‍ട്ട് ഗാലറിയുടെ ഉപഹാരം അബ്ദുല്ല സര്‍ഗയും സമ്മാനിച്ചു. വിദ്യാഭ്യാസ സഹായ വിതരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഷാഹിനക്ക് നല്‍കി നിര്‍വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍, എം.എ. റഹ്മാന്‍, നാരായണന്‍ പേരിയ, പി.വി. സുധീര്‍കുമാര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ. കൊട്ടന്‍, കെ.ബി. മുഹമ്മദ്കുഞ്ഞി, സൂപ്പി വാണിമേല്‍, നാസര്‍ ചെറുകര എന്നിവര്‍ സംസാരിച്ചു.
പുനരധിവാസ പദ്ധതി കോഓഡിനേറ്റര്‍ കെ.കെ. ബഷീര്‍ പദ്ധതി വിശദീകരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ. നൗഷാദ് സ്വാഗതവും ജില്ലാ പ്രസിഡന്റ് വി.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി പ്രസിദ്ധീകരിച്ച 'എന്‍ഡോസള്‍ഫാന്‍: നരകത്തിലേക്ക്   തുറക്കുന്ന വാതില്‍' എന്ന പുസ്തകം ലീലാകുമാരിയമ്മ അംബികാസുതന്‍ മാങ്ങാടിന് നല്‍കി പ്രകാശനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന്, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍, കെ.എ. ഷഫീഖ് എന്നിവര്‍ സമരനായകരെ ആദരിച്ചു.



2011 മേയ് 23, തിങ്കളാഴ്‌ച

```കവിത:എന്‍ഡോസള്‍ഫാന്‍ -സുഗതകുമാരി```


ഇരുട്ടിനും ചൂടാണിവിടെ-
ക്കാറ്റിനും
മഴക്കും ചൂടാണ്, പുഴക്കും
ചൂടാണ്
നിനക്കായ് തങ്കമേ,
ചുരന്നൊലിക്കുമെന്‍
മലപ്പാലും നഞ്ഞുചുവക്കും
ചൂടാണ്.
കരയാന്‍ വയ്യാത്ത,
മിഴിഞ്ഞ കണ്ണുള്ളോ-
രരുമപ്പൈതലേ,
നുണച്ചുറങ്ങുക.
-മാതൃഭൂമി ആഴ്ചപ്പതിപ്പ് (29.5.2011)


2011 മേയ് 16, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം



Published on Fri, 05/13/2011
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പനയും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചു. എട്ടാഴ്ചത്തേക്കാണ് ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇടക്കാല നിരോധം ഏര്‍പ്പെടുത്തിയത്. ഈ കാലയളവിനുള്ളില്‍ നിര്‍ദിഷ്ട പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ക്ക് സു്രപീം േകാടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന് ശേഷം സുരപീം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കൃഷി മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാര്‍ഷിക കമീഷണറോടും സു്രപീം കോടതി നിര്‍ദേശിച്ചു.

2011 മേയ് 13, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം


എന്‍ഡോസള്‍ഫാന് ഇടക്കാല നിരോധം
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനവും വില്‍പനയും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചു. എട്ടാഴ്ചത്തേക്കാണ് ചീഫ് ജസ്റ്റിസ് എച്ച്.എസ് കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഇടക്കാല നിരോധം ഏര്‍പ്പെടുത്തിയത്. ഈ കാലയളവിനുള്ളില്‍ നിര്‍ദിഷ്ട പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ക്ക് സു്രപീം േകാടതി നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന് ശേഷം സുരപീം കോടതി അന്തിമ വിധി പുറപ്പെടുവിക്കും. കൃഷി മന്ത്രാലയത്തിന് കീഴില്‍ നടത്തുന്ന പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാര്‍ഷിക കമീഷണറോടും സു്രപീം കോടതി നിര്‍ദേശിച്ചു.



2011 മേയ് 10, ചൊവ്വാഴ്ച

എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന എച്ച്.ഐ.എല്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്‌


Posted on: 10 May 2011


തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനം കളമശ്ശേരി ഏലൂരിലെ എച്ച.ഐ.എല്‍(Hindustan Insecticides Limited) അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. 2009 മുതലുള്ള മാലിന്യം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കമ്പനി അടച്ചുപൂട്ടാന്‍ കാരണമായി ഉത്തരവില്‍ പറയുന്നുണ്ട്. 

എച്ച്.ഐ.എല്‍ രാസമാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തിയെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ.സജീവന്‍ പറഞ്ഞു. അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത് നിരന്തരം നിയമലംഘനം നടത്തിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉത്പാദിപ്പിക്കുന്ന ഏക സ്ഥാപനമാണ് എച്ച.ഐ.എല്‍. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ സമരക്കാര്‍ ആവശ്യപ്പെട്ടിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്ന് ഐച്ച.ഐ.എല്‍ അടച്ചുപൂട്ടണമെന്നതായിരുന്നു. 

കമ്പനി അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട മറ്റ് നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് സൂചന

2011 മേയ് 9, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി


 എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പഠന റിപ്പോര്‍ട്ട് വരാതെ എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ സ്വീകരിച്ച നിലപാട് ഈ മാസം നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ തിരുത്താന്‍ കഴിയില്ലെന്ന സൂചനയും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ളള പ്രതിനിധി സംഘത്തിന് നല്‍കി.  
ഒട്ടും മുനധാരണയില്ലാതെയാണ് കേരളത്തിന്റെ ആവലാതികള്‍ കേള്‍ക്കുന്നതെന്ന് പറഞ്ഞ ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടായി പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തോട് പറഞ്ഞത്്. സംസ്ഥാന ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നേരം നീണ്ടു നിന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വരാതെ നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇതിന് മുമ്പ് നടന്ന നിരവധി പഠന റിപ്പോര്‍ട്ടുകളുടെ കാര്യം കേരള സംഘം ബോധിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന 2002ലെ റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'മാധ്യമം' ഇന്ന് പുറത്തു വിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഏറ്റവും പുതിയ എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ടും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകളൊന്നും താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള പ്രതികരണം. ഇപ്പോള്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കേരളം ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടുകളും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി  സര്‍വകക്ഷി സംഘത്തോട് പറഞ്ഞു.
സ്റ്റോക്ക് ഹോം പ്രതിനിധികളുടെ അന്തര്‍ദേശീയ വേദിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാട് തുടര്‍ന്നാലും പിന്നീട് നിലപാട് മാറ്റുന്നതില്‍ തടസമില്ലെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തെ ആശ്വസിപ്പിച്ചു. സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാട് പിന്നീട് ഇക്കാര്യം പുനഃപരിശോധിക്കുന്നതില്‍ ഇന്ത്യയെ തടയുന്നില്ല എന്ന വാദവും പ്രധാനമന്ത്രി സംഘത്തിന് മുമ്പാകെ വെച്ചു. ഏതായാലും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്ന പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദിഷ്ട പഠന റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് കേരളം ചൂണ്ടിക്കാണിച്ച മറ്റു പഠന റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ സമീപനം പുനര്‍ വിചിന്തനത്തിന് വിധേയമാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.   
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇനിയും പഠനം വേണമെന്ന നിലപാട് കേരളം നേരത്തെ തള്ളിക്കളഞ്ഞതാണെന്നും പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം കേരളത്തിന് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രി പി.കെ ശ്രീമതി സര്‍വകക്ഷി സംഘം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ഒറ്റക്കെട്ടായി എന്‍ഡോസള്‍ഫാനെതിരെ മുന്നോട്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു. കുത്തകകള്‍ക്ക് അനുകൂലമായി നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അടുത്ത ഘട്ടം ചര്‍ച്ചയില്‍ അന്തര്‍ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ ഇന്ത്യ നിലപാട് സ്വീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ഉന്നയിച്ചതെന്നും ഈ രണ്ട് ആവശ്യങ്ങളോടും അനുഭാവപൂര്‍ണമായ മറുപടിയല്ല പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചതെന്നും വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
ഇവരെ കൂടാതെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍ വിവിധ കക്ഷി നേതാക്കളായതലേക്കുന്നില്‍ ബഷീര്‍ എ.കെ ശശീന്ദ്രന്‍, സി.ടി അഹമ്മദലി, ജോര്‍ജ് വര്‍ഗീസ്, വി.മുരളീധരന്‍, പി.സി തോമസ്, എ.എന്‍ രാജന്‍ ബാബു, ജോയ് അബ്രഹാം എന്നിവരാണ് സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നത്.


എന്‍ഡോസള്‍ഫാന്‍: കീടനാശിനി നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍


എന്‍ഡോസള്‍ഫാന്‍: കീടനാശിനി നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഹരജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കീടനാശിനി കമ്പനികളുടെ അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു.
കീടനാശിനി പ്രയോഗമില്ലാതെ രാജ്യത്തെ കാര്‍ഷിക വിളകളില്‍ മൂന്നിലൊന്നും നശിക്കുന്നുവെന്നും അതുവഴി പ്രതിവര്‍ഷം 90,000 കോടി രൂപയുടെ നഷ്ടം രാജ്യത്തിന്  സംഭവിക്കുന്നുവെന്നും ഇതുസംബന്ധിച്ച് നല്‍കിയ അപേക്ഷയില്‍ നിര്‍മാണ കമ്പനികളുടെ സംഘടന വിശദീകരിച്ചു. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 7500 കോടി രൂപയുടെ എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്തുവരുന്ന കാര്യവും കോടതി കണക്കിലെടുക്കണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. അതിന് പറ്റിയ ബദലില്ലെന്നും അപേക്ഷയില്‍ വിശദീകരിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും നിലപാട് തേടിയിട്ടുണ്ട്. കേസ് 11ന് കോടതി പരിഗണിച്ചേക്കും.

2011 മേയ് 8, ഞായറാഴ്‌ച

എന്‍ഡോസള്‍ഫാനു പകരം പുളിയുറുമ്പ്


എന്‍ഡോസള്‍ഫാനു പകരം പുളിയുറുമ്പ്
കണ്ണൂര്‍: പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ തേയിലക്കൊതുകിനെതിരെ പ്രയോഗിച്ച് ദുരന്തം വിതച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് പ്രകൃതിദത്ത ബദലായി പുളിയുറുമ്പുകളെ ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) കണ്ടെത്തി. ഐ.സി.എ.ആറിനു കീഴിലുള്ള കാസര്‍കോട് സി.പി.സി.ആര്‍.ഐയുടെ അനുബന്ധസ്ഥാപനമായി കര്‍ണാടക പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ തോട്ടത്തിലാണ് ഇതിനുള്ള വിജയകരമായ പരീക്ഷണം നടക്കുന്നത്.
കശുമാവിനെ ബാധിക്കുന്ന 60 കീടങ്ങളില്‍ പ്രധാന ഇനമാണ് തേയിലക്കൊതുക്. ഇതിനെ കൊല്ലാനായിരുന്നു കാസര്‍കോട് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചത്. കാസര്‍കോട് പ്ലാന്‍േറഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ദുരന്തം മനസ്സിലാക്കിയ പുത്തൂരിലെ എന്‍.ആര്‍.സി.സി ഈ കീടനാശിനി ഒഴിവാക്കാന്‍ ദേശവ്യാപകമായി നിര്‍ദേശം നല്‍കിയിരുന്നു. ബദലിനായി ഗവേഷണവും തുടങ്ങി.
എന്‍.ആര്‍.സി.സി നടത്തിയ പരീക്ഷണങ്ങളില്‍ തേയിലക്കൊതുകിനെ പ്രതിരോധിക്കാന്‍ പ്രകൃതിദത്ത മാര്‍ഗം പുളിയുറുമ്പുകളാണെന്ന് കണ്ടെത്തി. തളിര്‍ക്കുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്ന മൂന്നു ഘട്ടങ്ങളിലാണ് കീടങ്ങളുടെ ആക്രമണമുണ്ടാവുക. തോട്ടങ്ങളില്‍ പൊതുവെ കാണുന്ന ചുവന്ന പുളിയുറുമ്പുകളുടെ വംശവര്‍ധനയിലൂടെ തേയിലക്കൊതുകിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയത്. കശുമാവില്‍നിന്ന് ഉണങ്ങിവീഴുന്ന കമ്പുകളും കരിയിലകളും കൂട്ടിയിട്ട് മുകളില്‍ നേരിയ തോതില്‍ മണ്ണു പാകി പുകയിടുന്നതാണ് കീടപ്രതിരോധത്തിന് പരീക്ഷിച്ച് വിജയംകണ്ട മറ്റൊരു രീതി. മൂന്നു ഘട്ടങ്ങളില്‍ ഇങ്ങനെ പുകക്കുന്നതിലൂടെ തേയിലക്കൊതുകിനെ പൂര്‍ണമായി അകറ്റാന്‍ കഴിയും.
ജനീവ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിക്ക് ബദല്‍ കണ്ടെത്താന്‍ കാലയളവ് ആവശ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.



2011 മേയ് 2, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാന്‍: ജനകീയ ശക്തിയുടെ വിജയം- ജമാഅത്തെ ഇസ്‌ലാമി



കോഴിക്കോട്‌: ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള ജനീവയില്‍ ചേര്‍ന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ തീരുമാനം ആഹ്ലാദകരമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ ടി ആരിഫലി അഭിപ്രായപ്പെട്ടു. സ്വന്തം ജനതയെ കാര്‍ന്നു തിന്നുന്ന ഈ കുത്തക കീടനാശിനിക്ക്‌ വേണ്ടി നിലകൊണ്ട മന്‍മോഹന്‍സിംഗ്‌ സര്‍ക്കാറിനും അദ്ദേഹത്തിനും പാര്‍ട്ടിക്കുമേറ്റ അപഹാസ്യകരമായ തിരിച്ചടി കൂടിയാണിത്‌. അതേ സമയം, എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്‌ ചില വിളകളില്‍ ഇളവ്‌ നേടിയത്‌ ആശങ്കാജനകം തന്നെയാണ്‌. ഇന്ത്യയാണ്‌ ഈ ഇളവിന്‌ വേണ്ടി വാദിച്ചതെന്നത്‌ നമ്മെ വേദനിപ്പിക്കുന്നു. എന്‍ഡോസള്‍ഫാനെതിരായ സമരം ഇനിയും തുടരേണ്ടിവരുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

എന്‍ഡോസള്‍ഫാന്‍ വിഷയം കേരളാ മനഃസാക്ഷിയുടെ മുന്നിലെത്തിക്കുന്നതില്‍ തുടക്കം മുന്‍നിരയില്‍ നിലകൊണ്ട പ്രസ്ഥാനം എന്നുള്ള നിലക്ക്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഈ സന്ദര്‍ഭത്തില്‍ വലിയ സന്തോഷമുണ്ട്‌. മുഖ്യധാരാ രാഷ്‌ട്രീയക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ അവഗണിച്ചപ്പോള്‍ കേരളത്തിന്റെ പൊതുചര്‍ച്ചയിലേക്ക്‌ ഈ വിഷയം കൊണ്ട്‌ വന്നത്‌ ജമാഅത്തിന്റെ കീഴിലുള്ള ബഹുജന സംഘടനകളായിരുന്നു. അന്ന്‌ വിഷയത്തെ അവഗണിച്ച രാഷ്‌ട്രീയക്കാര്‍ പിന്നീട്‌, ജനകീയ സമരത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഈ പ്രശ്‌നം ഏറ്റെടുക്കേണ്ടിവരികയായിരുന്നു. മുഖ്യധാരാ രാഷ്‌ട്രീയത്തിന്‌ പുറത്ത്‌ രൂപപ്പെടുന്ന പൗരസമൂഹ രാഷ്‌ട്രീയത്തിന്റെ വിജയം കൂടിയാണിത്‌. ഈ സന്ദര്‍ഭത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ പങ്കാളികളായ മുഴുവന്‍ ജനങ്ങളെയും ജമാഅത്തെ ഇസ്‌ലാമി അഭിവാദ്യം ചെയ്യുന്നു -അമീര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.


എന്‍ഡോസള്‍ഫാന്‍ നിരോധനം ആഹ്ലാദകരം - സോളിഡാരിറ്റി

കോഴിക്കോട്: സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനെടുത്ത തീരുമാനം ആഹ്ലാദകരവും ഭാവിയെക്കുറിച്ച് പ്രത്യാശനിര്‍ഭരവുമാണ് എന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ഐ നൗഷാദ് പ്രസ്താവിച്ചു. മനുഷ്യത്ത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആഗോളസമൂഹം പുലര്‍ത്തുന്ന ജാഗ്രതയുടെ ഉത്തമ ഉദാഹരണമാണ് ഇത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കുറ്റകരമായ സമീപനം നമ്മുടെ രാജ്യത്തിന്റെ അന്തസ്സ് തകര്‍ത്തിരിക്കുന്നു. കീടനാശിനി ലോബിക്ക് വിധേയനായ കൃഷി മന്ത്രി ശരത് പവാറില്‍നിന്ന് രാജി ആവശ്യപ്പെട്ട് കൊണ്ടും ഇരകള്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിച്ച് കൊണ്ടും പ്രധാമന്ത്രി തെറ്റ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


എസ്.ഐ.ഒ

കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ നിരോധം പൗരസമൂഹത്തിന്റെ ഇടപെടലുകളുടെ വിജയമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പ്രസ്താവിച്ചു.

മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലും സ്വാധീനിക്കുന്ന വിധത്തില്‍ സമരത്തെ മുന്നോട്ടുകൊണ്ടുപോയ കാസര്‍കോട്ടെ ജനങ്ങള്‍ക്കും സംഘടനകള്‍ക്കും അഭിമാനത്തിന്റെ നിമിഷങ്ങളാണിത്.

പൗരസമൂഹത്തിന്റെ നിതാന്ത ജാഗ്രതയുണ്ടെങ്കില്‍ ജനകീയസമരങ്ങളെ ലക്ഷ്യത്തിലെത്തിക്കാമെന്നതിന്റെ മാതൃകയാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം. എന്‍ഡോസള്‍ഫാന്‍ നിരോധത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസമടക്കമുള്ള വിഷയങ്ങളില്‍ ഇടപെടാനും പൗരസമൂഹത്തിന് ബാധ്യതയുെണ്ടന്നും ്രപസ്താവനയില്‍ പറഞ്ഞു.

2011 ഏപ്രിൽ 29, വെള്ളിയാഴ്‌ച

എന്‍ഡോസള്‍ഫാന് ആഗോള നിരോധനം


Posted on: 29 Apr 2011



ജനീവ: വിഷവര്‍ഷത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോളനിരോധനം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഇളവുകളോടെയാണ് നിരോധനം. എതിര്‍പ്പുകളില്ലാതെയാണ് കീടനാശിനി നിരോധിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചതെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന സ്വതന്ത്ര പ്രതിനിധി സി. ജയകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. 

നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെയുണ്ടാകുന്ന അധിക ചിലവ് വഹിക്കുന്നതിന് ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. 

ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താനും സമ്മേളനം തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച കരടുരേഖ വ്യാഴാഴ്ച തയ്യാറാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടു തുടങ്ങിയ പ്ലീനറിസമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികളോടെ വെള്ളിയാഴ്ച രേഖയ്ക്ക് അന്തിമരൂപം നല്‍കിയ ശേഷമാണ് അംഗീകാരം നല്‍കിയത്.സ്റ്റോക്‌ഹോം ഉടമ്പടിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ സമിതി കഴിഞ്ഞവര്‍ഷം എന്‍ഡോസള്‍ഫാനെ മാരക കീടനാശിനികളുടെ പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനമാനിച്ചതിന്റെയും അതിന് ആഗോളവ്യാപകമായി നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവുകളോടെ നിരോധനം കൊണ്ടുവരുന്നതെന്ന് കരടുരേഖയില്‍ പറഞ്ഞിരുന്നു. 

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന സാഹചര്യത്തില്‍ ബദല്‍മാര്‍ഗങ്ങള്‍ നിലവില്‍ വരുന്നത് വരെ വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സമ്മേളനത്തില്‍ ധാരണയായിട്ടുണ്ട്. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താന്‍ സമ്മേളനം തീരുമാനിച്ചത്‌


മനുഷ്യര്‍ തന്നെ പരീക്ഷണ മൃഗങ്ങള്‍!


എന്‍ഡോസള്‍ഫാന്‍ കീടനാശിനി ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ചയാകാന്‍ പ്രധാന കാരണം പല രാജ്യങ്ങളും ഇത് നിരോധിക്കുകയും യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധത്തിന് ആവശ്യപ്പെടുകയും ചെയ്തതാണ്.
ആത്മഹത്യക്കും മറ്റുമായി  ഉയര്‍ന്ന അളവില്‍  എന്‍ഡോസള്‍ഫാന്‍ കഴിക്കുന്നവര്‍ക്ക് തീവ്ര വിഷബാധ (Acute toxicity) ഉണ്ടാകുമെന്ന് മെഡിക്കല്‍ സയന്‍സിന് അറിവുള്ള കാര്യമാണ്. എന്നാല്‍, നിരവധി കാലംകൊണ്ട് ചെറിയ തോതിലുള്ള ഡോസ് മനുഷ്യശരീരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമോ എന്നത് അടുത്തകാലംവരെ ഊഹം മാത്രമായിരുന്നു.  ഹോര്‍മോണ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് പരീക്ഷണ മൃഗങ്ങളില്‍ കാണുകയും ഇത് മനുഷ്യരിലും ബാധകമാകാമോ എന്ന സംശയംമൂലം ഈ കീടനാശിനി നിരോധിക്കുകയാണ് അഭികാമ്യമെന്ന ചിന്താഗതി രൂപപ്പെടുകയുമാണുണ്ടായത്. എന്നാല്‍, ഇന്ത്യയില്‍ -കൃത്യമായി പറഞ്ഞാല്‍ കാസര്‍കോട്ടെ ഗ്രാമങ്ങളില്‍- മനുഷ്യര്‍തന്നെ പരീക്ഷണ മൃഗങ്ങളാകുന്ന സ്ഥിതിയാണ് കണ്ടത്. ഇവിടെ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത് എന്‍ഡോസള്‍ഫാന്റെ കുറഞ്ഞ അളവിലുള്ള ഉപയോഗംപോലും മനുഷ്യരില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ (endocrine disruption) ഉണ്ടാക്കാമെന്നതാണ്.
പല ഗ്രന്ഥികളുടെയും ഹോര്‍മോണ്‍ ഉല്‍പാദനത്തെ ഇത് സാരമായി ബാധിക്കുകയും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥക്ക്  കാരണമാകുകയും ചെയ്യും.  വന്ധ്യതക്കും ഗര്‍ഭധാരണത്തിനും ഭ്രൂണാവസ്ഥക്കും ഗര്‍ഭസ്ഥ ശിശുവിനും ഇത് സാരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൗമാരപ്രായക്കാരില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്റെ ഫലമായുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളെയും കീടനാശിനി ദോഷകരമായി ബാധിക്കും. ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഭീതിയാണ് യൂറോപ്യന്‍ രാജ്യങ്ങളെ ഇതിനെതിരെ രംഗത്തുകൊണ്ടുവരാനും നിരോധത്തിന് ആവശ്യമുന്നയിക്കാനും  പ്രേരിപ്പിച്ചത്. ഈ രാജ്യങ്ങളിലൊന്നും നേരിട്ടുള്ള തെളിവുകളോ സാക്ഷ്യങ്ങളോ ഇതിനില്ല. എന്നിട്ടും ഭാവിയില്‍ കീടനാശിനിമൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെപ്പറ്റിയുള്ള ആശങ്കയില്‍ നിന്ന് അവര്‍ നടപടിക്ക് തയാറാകുന്നു. എന്നാല്‍, നമ്മുടെ രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിനും പ്രശ്‌നങ്ങള്‍ക്കും വ്യക്തമായ തെളിവുകളുണ്ട്. വര്‍ഷങ്ങളോളം വന്‍തോതില്‍ തുടര്‍ച്ചയായി തളിച്ചതുമൂലം കുടിവെള്ളത്തില്‍ കലര്‍ന്നും മറ്റുമാണ് ദുരന്തമുണ്ടാവുന്നത്.
രണ്ടായിരാമാണ്ടില്‍ സര്‍ക്കാര്‍ നിയോഗിച്ച അച്ചുതന്‍ കമ്മിറ്റി ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തതാണ്. കൃത്യമായ കണക്കെടുപ്പ് നടത്താനായില്ലെങ്കിലും കീടനാശിനിയുടെ ഉപയോഗം മാരക ദോഷ ഫലങ്ങളുണ്ടാക്കിയെന്ന് ഇവര്‍ കണ്ടെത്തി. എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ നിരോധിക്കണമെന്നും കാസര്‍കോട് ഇനി ഒരു കീടനാശിനിയും ഉപയോഗിക്കരുതെന്നും  എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെപ്പറ്റി വിശദമായ പഠനം നടത്തണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
തുടര്‍ന്ന് പഠനം നടത്തിയ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്  (ഐ.സി.എം.ആര്‍) കീഴിലുള്ള അഹ്മദാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് (എന്‍.ഐ.ഒ.എച്ച്) ദുരന്തം കൃത്യമായി കണ്ടെത്തി. കീടനാശിനി തളിച്ച പ്രദേശവും തളിക്കാത്ത പ്രദേശവും തമ്മില്‍ താരതമ്യ പഠനം നടത്തിയായിരുന്നു ഇത്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെപ്പറ്റി പഠിച്ച് ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിനെപ്പറ്റി രണ്ട് ആധികാരിക ശാസ്ത്ര പ്രസിദ്ധീകരണങ്ങളില്‍  ലേഖനങ്ങള്‍ വന്നു.
വസ്തുനിഷ്ഠമായ പഠനങ്ങള്‍മാത്രം ഉള്‍കൊള്ളിക്കുന്ന എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെസ്‌പെക്റ്റീവ് എന്ന പ്രസിദ്ധീകരണത്തില്‍ 2003 ഡിസംബറില്‍ ഇത് പ്രസിദ്ധീകരിച്ചു. എന്നിട്ടും ഇനിയും ഒരു പഠനം വേണമെന്ന കൃഷിമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പരാമര്‍ശങ്ങള്‍ തീര്‍ത്തും ബാലിശമാണ്. എന്തുകൊണ്ട് ഈ ആധികാരിക പഠനങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും  പഠനങ്ങളുടെ ന്യൂനത എന്താണെന്നും പറയാന്‍ പുനര്‍ പഠനത്തിന് ആവശ്യപ്പെടുന്നവര്‍ക്ക് ബാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ദുബെ കമ്മിറ്റിയാണ് മുന്‍ പഠനങ്ങള്‍ തെറ്റാണെന്ന് വാദിച്ചത്. വിദഗ്ധ ശാസ്ത്രജ്ഞരും ഉന്നത യോഗ്യതയുള്ളവരും അടങ്ങുന്ന എന്‍.ഐ.ഒ.എച്ചിന്റെ പഠനം തെറ്റാണെന്ന് വാദിക്കുന്ന ദുബെ കമ്മിറ്റിയില്‍ ശാസ്ത്രജ്ഞരോ ശാസ്ത്രീയ പഠനങ്ങള്‍ നടത്താന്‍ യോഗ്യതയുള്ളവരോ ഇല്ലെന്നതാണ് വാസ്തവം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും എന്‍.ഐ.ഒ.എച്ചിന്റെ പഠനത്തെ സാധൂകരിക്കുന്നതാണ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ ഭീതിയില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടെടുക്കുമ്പോള്‍ നമ്മുടെ രാജ്യം വ്യക്തമായ തെളിവുകളും പഠനവും ഉണ്ടായിട്ടുപോലും വിഷത്തിനനുകൂലമാവുകയാണ്. കീടനാശിനി കമ്പനികളുമായുള്ള അവിഹിത ബന്ധവും അഴിമതിയുമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ഏതൊരു രാജ്യത്തോടും കിടപിടിക്കുന്ന  ഏറ്റവും പുതിയ  രാസവസ്തുക്കളും കീടനാശിനിയും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യ ഈയൊരു മാരക കീടനാശിനിയില്‍നിന്ന് മാറാന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ അതിന് ഇതല്ലാതെ മറ്റൊരു കാരണം കണ്ടെത്താനാകില്ല.
ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഈ പ്രതിഷേധം എന്‍ഡോസള്‍ഫാന്‍ നിരോധം മാത്രം കേന്ദ്രീകരിച്ചാണ്. ഇനി ഈ കീടനാശിനി നിരോധിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. കാരണം അപ്പോഴും ചില ചോദ്യങ്ങള്‍ ശേഷിക്കും. കാസര്‍കോട് ഇത്തരമൊരു മാരക കീടനാശിനി തളിക്കാനുണ്ടായ സാഹചര്യമെന്ത്? ഇതിന് അനുമതി നല്‍കിയതാര്? എന്ത് അടിസ്ഥാനത്തിലാണ് ആകാശം വഴി ഇത് തളിക്കാന്‍ അനുമതി നല്‍കിയത്? എന്തെങ്കിലും മുന്‍കരുതല്‍ ഇതിന് എടുത്തിരുന്നോ? ഇതിന്റെ ഉത്തരവാദികള്‍ ആര്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ദുബെ കമ്മിറ്റിയെപ്പറ്റിയും അന്വേഷിക്കേണ്ടതുണ്ട്. ഇനിയും ഇത്തരം തെറ്റുകളും ദുരന്തങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരമൊരു അന്വേഷണം അത്യന്താപേക്ഷിതമാണ്.
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
മുന്‍ പ്രസിഡന്റാണ് ലേഖകന്‍)




എന്‍ഡോസള്‍ഫാന്‍ ്രപയോഗം നരഹത്യ


എന്‍ഡോസള്‍ഫാന്‍ ്രപയോഗം നരഹത്യ
ജനാധിപത്യമെന്നതിന് ജനങ്ങളാല്‍ ജനങ്ങള്‍ക്കു വേണ്ടി നടത്തപ്പെടുന്ന ജനങ്ങളുടെ ഭരണം എന്നാണ് നിര്‍വചനമെന്നത്രെ പ്രമാണം. ഇവിടെയിപ്പോള്‍ അങ്ങനെ അല്ല എന്നു വരുന്നു. ദേശദ്രോഹികളും ജനദ്രോഹികളുമായ ഏതാനും കഴുകന്മാര്‍ക്കു വേണ്ടി അവരുടെ സേവകരായ ചിലര്‍ ജനങ്ങളുടെ പേരില്‍ നടത്തുന്ന കപടനാടകം എന്നതായിരിക്കും ഇപ്പോള്‍ നിലവിലുള്ള സംവിധാനത്തിന് ചേര്‍ച്ചയുള്ള നിര്‍വചനം.

അനേകായിരം പേരുടെ മരണത്തിനും പതിനായിരക്കണക്കിനാളുകളുടെ അനാരോഗ്യത്തിനും കാരണമായ കൊടുംവിഷം നിരോധിക്കാന്‍ കൂട്ടാക്കാത്തത് ധാര്‍ഷ്ട്യവും ധിക്കാരവുമല്ലെങ്കില്‍ മറ്റെന്താണ്? മനുഷ്യരായ മനുഷ്യരൊക്കെ ഈ നിരോധം ആവശ്യപ്പെടുമ്പോഴും ഭരിക്കുന്നവര്‍ നാണമോ നെറിവോ ഇല്ലാതെ മഹാമാരണം നിരോധിക്കേണ്ടതില്ലെന്ന് രാഷ്ട്രാന്തരീയയോഗത്തില്‍ ശാഠ്യം പിടിക്കുന്നു!
അല്‍പം സയന്‍സ് പഠിച്ച ആര്‍ക്കും ബുദ്ധികൊണ്ടറിയാവുന്നതും ഒരു സയന്‍സും പഠിക്കാത്ത പതിനായിരങ്ങള്‍ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നതുമായ പരമസത്യം പുല്ലുപോലെ കണക്കാക്കപ്പെടുകയാണ്. അതും, ജനക്ഷേമം നയമായി പ്രഖ്യാപിച്ച് വാങ്ങിയ വോട്ടിന്റെ ബലത്തില്‍ അധികാരത്തില്‍ വന്നവര്‍. വിശ്വാസവഞ്ചന എന്നല്ലാതെ ഈ കുറ്റകൃത്യത്തെ എന്തു വിളിക്കാന്‍?
ജീവനെ ഹനിക്കുന്ന വന്‍തന്മാത്രകള്‍ കീടനാശിനികളായും ഭക്ഷണവസ്തുക്കള്‍ കേടുവരാതെ സൂക്ഷിക്കാനുള്ള ചേരുവകളായും ഉപയോഗിക്കുന്നത് മിക്ക നാടുകളും നിരോധിച്ചുകഴിഞ്ഞു. മാലിന്യങ്ങളെ വിഘടിച്ച് പുറന്തള്ളാന്‍ ശരീരത്തിനുള്ള അനേകം ഉപാധികളില്‍ ഒന്നുകൊണ്ടും കൈകാര്യം ചെയ്യാനാവാത്ത രാസപദാര്‍ഥങ്ങളാണിവ. കരള്‍ മുതലായ ആന്തരികാവയവങ്ങളില്‍ ഇവ അടിഞ്ഞു കൂടുന്നു. അപചയക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. അചിരേണ മരണത്തിലേക്ക് നയിക്കുന്നു.
ഇവയില്‍ ചിലതിന് ഇതിലേറെയും അപകടസ്വഭാവമുണ്ട്. ശരീരത്തിന് അടിസ്ഥാനമായുള്ള ജനിതകസൂത്രവാക്യത്തില്‍ ഇവ കയറിപ്പറ്റി ഭേദഗതികള്‍ അവതരിപ്പിക്കുന്നു. അങ്ങനെ തീരാവൈകല്യവും മാറാരോഗങ്ങളുമായി കുട്ടികള്‍ ജനിക്കുകയും വൈകൃതങ്ങള്‍ തലമുറകളിലേക്ക് നീളുകയും ചെയ്യുന്നു. ഇതൊക്കെ ശാസ്ത്രീയമായി തെളിഞ്ഞതാണ്.
നൂറോളം നാടുകള്‍ തീര്‍ത്തും നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഇത്തരമൊരു വന്‍തന്മാത്രയാണ്. ഇതില്ലെങ്കില്‍ കശുവണ്ടികൃഷി ഗുണംപിടിക്കില്ലെന്നാണ് കൃഷിമന്ത്രിയുടെ ന്യായവാദം. കശുവണ്ടിയില്ലെങ്കില്‍ വിദേശനാണ്യം കിട്ടുന്നത് കുറയും. നാടിന്റെ സാമ്പത്തികവളര്‍ച്ച മുരടിക്കും. ഈ മഹാമാരകമായ രാസവസ്തു കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് കശുവണ്ടി എങ്ങനെയാണ് ഉണ്ടായിരുന്നത് എന്ന സരളമായ ചോദ്യത്തിന് മഹാമന്ത്രി ഉത്തരം തരണം.
ഇനി അഥവാ അണ്ടിയുടെ ഉല്‍പാദനം അല്‍പം കുറഞ്ഞാലും മിണ്ടാപ്രാണികള്‍ക്കും അവരെക്കാള്‍ ആര്‍ത്തരായ മനുഷ്യര്‍ക്കും വേണ്ടി അത് സഹിച്ചുകൂടേ? അണ്ടിയോ മനുഷ്യരോ വലുത് എന്ന കാര്യംപോലും മഹാമന്ത്രിക്ക് അറിയില്ലെന്നോ?
ഈ സാഹചര്യത്തില്‍ ഉയരുന്ന ഒരേയൊരു ചോദ്യം അണ്ടിയുല്‍പാദകരായ കുത്തകത്തോട്ടക്കാരുടെയൊ എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരുടെയൊ എത്ര സംഭാവനയാണ് ബന്ധപ്പെട്ടവര്‍ കൈപ്പറ്റിയതെന്നാണ്. ആ തുകയുടെ വലിപ്പമല്ലാതെ മുട്ടാപ്പോക്കിന് മറ്റൊരു കാരണവും കാണാനില്ല.
ഇത്തരം ജനനേതാക്കളുടെ വായില്‍ ഈരണ്ടൗണ്‍സ് എന്‍ഡോസള്‍ഫാന്‍ ഒഴിച്ചുകൊടുത്ത് ബലമായി കുടിപ്പിക്കുകയേ ഇനി വഴിയുള്ളൂ എന്നു വരരുത്. പക്ഷേ, പൂച്ചക്ക് ആര് മണി കെട്ടും എന്നതുതന്നെയാണ് ഇവിടെയും പ്രശ്‌നം.
കക്ഷിരാഷ്ട്രീയത്തിലെ 'തന്‍കുഞ്ഞുപൊന്‍കുഞ്ഞുകളി'യില്‍ നടക്കുന്നത് പഴയ ഒരു നായര്‍തറവാട്ടിലെ കാരണവരുടെ വിധിയും വിധിന്യായവുമാണ്. അടുക്കളയില്‍ ഒളിച്ചു കടന്ന് തനിക്കു കഴിക്കാന്‍ വലിയ പാത്രത്തില്‍ ചോറു മോഷ്ടിച്ചെടുത്ത് കട്ടത്തൈരു കൂട്ടി കുഴക്കുന്ന പാവം മരുമകളെ കൈയോടെ പിടികൂടിയ കാരണവരോട് ആ പെണ്‍കൊടി തന്റെ കരണത്ത് പ്രഹരം വീഴുമ്മുമ്പ് പറഞ്ഞത്രെ, 'ഇത് അമ്മായീടെ കുട്ടിക്കാണ്, വല്യമ്മാമാ!'
'ആണോ?' കാരണവര്‍ അവളുടെ കഴുത്തിലെ പിടി വിട്ടു എന്നാണ് കഥ. 'ശരിയാണല്ലോ, ഒപ്പി വടിച്ചാല്‍ നെല്ലിക്കയോളമല്ലേ കാണൂ!'
എന്റെ പാര്‍ട്ടിക്കാരനാണ് ജനദ്രോഹകരമായി മോഷ്ടിച്ചതെങ്കില്‍ വെരി ഗുഡ്. അല്ലെങ്കില്‍ ആഹന്ത കഷ്ടം. രണ്ടും മോശമെന്നു പറയാന്‍ ജനം ഒറ്റക്കെട്ടായിട്ടു വേണ്ടേ? ജാതി-മത-കക്ഷി തിരിവുകളുള്ളതുകൊണ്ട് അത് സംഭവിക്കില്ലെന്ന് എല്ലാ പാര്‍ട്ടികള്‍ക്കുമറിയാം!
നാട്ടില്‍ കാളകൂടവിഷം വാരി വര്‍ഷിക്കുന്ന മഹാദ്രോഹികള്‍ക്കെതിരെപ്പോലും ഒന്നിക്കാന്‍ കക്ഷികള്‍ക്ക് കഴിയുന്നില്ല. കാരണം, ഈ ദ്രോഹികള്‍ ഏതെല്ലാമോ കക്ഷികളുടെ പൊന്‍കുഞ്ഞുങ്ങളാണ്. എന്നുവെച്ചാല്‍ ആ കക്ഷികള്‍ക്കു വേണ്ടി ഇവര്‍ പൊന്‍മുട്ടയിടുന്നു. അതിനാല്‍, ഇവര്‍ക്കെതിരെ എന്നല്ല ആ മഹാവിഷത്തിനെതിരെപ്പോലും തെളിവില്ലത്രെ!
നമ്മുടെ നാടിന്റെ മഹോന്നതഭരണാധികാരികളില്‍ ആദര്‍ശധീരരെന്ന് അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവരെങ്കിലും ഈ നാടകം കൂടുതല്‍ ദുരന്തപര്യവസായിയാകാതിരിക്കാന്‍ ഉടനെ ഇടപെടണം. അതിനു കഴിയില്ലെങ്കില്‍ മഹാത്മാഗാന്ധിയുടെ പേര്‍ ഇനിയൊരിക്കലും ഉച്ചരിക്കരുത്.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പ്രാഥമികമായ അവകാശമാണ് ജീവിച്ചിരിക്കാനുള്ള പൗരാവകാശം. ആരെയെങ്കിലും കൊല്ലുന്നവനെ വധശിക്ഷക്കു വിധിക്കാന്‍ ശിക്ഷാനിയമത്തില്‍ വകുപ്പുള്ളത് അതിനാലാണ്. പക്ഷേ, ആയിരങ്ങളെ കൊല്ലുകയും പതിനായിരങ്ങളെ കൊല്ലാക്കൊല ചെയ്യുകയും പരിസ്ഥിതി മൊത്തമായി വിഷലിപ്തമാക്കുകയും നിരവധി തലമുറകളുടെ ക്ഷേമം അപകടത്തിലാക്കുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമാവുന്ന കാലം എന്നു വരും? ഇത്തരക്കാരെ കൊലക്കുറ്റത്തിനു ശിക്ഷിക്കാന്‍ ഏര്‍പ്പാടുണ്ടാകുവോളം ഇതൊക്കെ തുടരും