വി.എം സുധീരന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വി.എം സുധീരന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 16, തിങ്കളാഴ്‌ച

എല്ലാ മാരക കീടനാശിനികളും നിരോധിക്കണം -സുധീരന്‍


കണ്ണൂര്‍: മനുഷ്യ നിലനില്‍പിനെയും പരിസ്ഥിതിയെയും ബാധിക്കുന്ന എല്ലാ മാരക കീടനാശിനികളും നിരോധിക്കണമെന്ന് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. സാംസ്‌കാരിക സാഹിതി കണ്ണൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ കീടനാശിനി മാനേജ്‌മെന്റ് ഏജന്‍സി രൂപവത്കരിക്കണം. നിശ്ശബ്ദമരണം ഉണ്ടാക്കുന്നതും സമൂഹത്തെയും രാജ്യത്തെയും അസ്ഥിരപ്പെടുത്തുന്നതുമായ മാരകവിഷങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുഖ്യ പങ്കുവഹിക്കണം.
മദ്യം കുടിച്ച് മരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം നല്‍കുന്നു. ഈ തുകയെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കണം. കുടിച്ചുമരിക്കുന്നവരേക്കാള്‍ അര്‍ഹതയുള്ളവരാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍.
ഇവര്‍ക്ക് ആവശ്യമായ ചികിത്സ യഥാസമയം നല്‍കാന്‍ സംവിധാനം വേണം. ഇപ്പോള്‍ ലഭ്യമാക്കിയെന്നു പറയുന്ന ചികിത്സാ സംവിധാനം ഏറെ അപര്യാപ്തമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് പ്രജിതയെന്ന മൂന്നു വയസ്സുകാരി. നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും അവരുടെ വിദ്യാഭ്യാസവും മറ്റു സംരക്ഷണവും ഉറപ്പുവരുത്താനും ട്രൈബ്യൂണല്‍ രൂപവത്കരിക്കേണ്ടതുണ്ട്.
മയക്കുമരുന്നുകള്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഏറ്റവും നീറുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണ് മാലിന്യ നിര്‍മാര്‍ജനം. നാട് മാലിന്യംകൊണ്ട് മൂടുകയാണ്.സമഗ്രമായ തെരഞ്ഞെടുപ്പു പരിഷ്‌കരണം അനിവാര്യമാണ്. ആഡംബരമായ തെരഞ്ഞെടുപ്പുരീതി മാറണം.
 കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനകീയ പ്രശ്‌നങ്ങളോ ജീവല്‍പ്രശ്‌നങ്ങളോ ചര്‍ച്ച ചെയ്യപ്പെട്ടില്ല. വ്യക്തിവൈരാഗ്യവും വ്യക്തിഹത്യയുമാണ് പ്രചാരണായുധമായത്. നമ്മുടെ സംസ്‌കാരത്തിനും പൈതൃകത്തിനും യോജിച്ച പ്രചാരണമല്ല ഉണ്ടാകുന്നത്. ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ മേമ്പൊടിക്കു പോലും ചര്‍ച്ചചെയ്യപ്പെട്ടില്ല. ജനങ്ങളാണ് എല്ലാം എന്ന തിരിച്ചറിവ് നഷ്ടപ്പെടുകയാണെന്നും സുധീരന്‍ പറഞ്ഞു.
പ്രഫ. ബി. മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ്, പി. രാമകൃഷ്ണന്‍, കെ.പി. നൂറുദ്ദീന്‍, എ.ഡി. മുസ്തഫ, എം. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.



2011 മേയ് 9, തിങ്കളാഴ്‌ച

ജയ്‌റാം രമേഷിന്‌ സുധീരനെ അറിയില്ലേ? -സി.ആര്‍.നീലകണ്‌ഠന്‍

എന്‍ഡോസള്‍ഫാനെതിരേ കേരളത്തില്‍ മുഖ്യമന്ത്രിയടക്കം പങ്കെടുക്കുന്ന ശക്‌തമായ പ്രതിരോധങ്ങള്‍ നടക്കുമ്പോള്‍ മഹാരാഷ്‌ട്രയില്‍ മറ്റൊരു ശക്‌തമായ സമരം നടക്കുന്നുണ്ടായിരുന്നു. താരാപൂരില്‍നിന്നു തുടങ്ങി ജൈതാപൂരില്‍ സമാപിക്കുന്ന ബഹുജനജാഥയായിരുന്നു അത്‌. ജൈതാപൂരില്‍ സ്‌ഥാപിക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 മെഗാവാട്ട്‌ ആണവ നിലയങ്ങള്‍ക്കെതിരേ തദ്ദേശീയര്‍ നടത്തുന്ന രൂക്ഷമായ പോരാട്ടത്തിനു പിന്തുണ നല്‍കുന്ന ജാഥയായിരുന്നു അത്‌. ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും മുന്‍ ജഡ്‌ജിമാരായ പി.ബി. സാവന്ത്‌, കെ.ജി. ഖോസ്ല, മുന്‍ നാവികസേനാ മേധാവി അഡ്‌മിറല്‍ എല്‍. രാംദാസ്‌, വന്ദനാ ശിവ, പ്രഫുല്‍ ബിദ്വായി, മേധാ പട്‌കര്‍, അച്ചി പൈനിക്‌ തുടങ്ങിയ പ്രമുഖരും ആണവനിലയ പദ്ധതികള്‍ക്കെതിരേ സമരം ചെയ്യുന്ന മറ്റു സംഘടനകളുടെ (പശ്‌ചിമബംഗാള്‍, ഹരിയാന, തമിഴ്‌നാട്ടിലെ കൂടംകുളം) പ്രതിനിധികളും മത്സ്യത്തൊഴിലാളി നേതാക്കളും പങ്കെടുത്ത ആ ജാഥയില്‍ ഈ ലേഖകനുമുണ്ടായിരുന്നു. ഇന്ത്യയിലെ ആദ്യ ആണവ വൈദ്യുതിനിലയം സ്‌ഥാപിച്ചിട്ടുള്ള താരാപൂരില്‍നിന്നു ജാഥ ആരംഭിച്ചത്‌ അര്‍ഥപൂര്‍ണമായി. ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ നടത്തിയ വെടിവയ്‌പില്‍ കഴിഞ്ഞയാഴ്‌ച മരിച്ചതടക്കം ആറുപേര്‍ രക്‌തസാക്ഷികളായിക്കഴിഞ്ഞിരിക്കുന്നു.


ജപ്പാനില്‍ ഫുകുഷിമ ദുരന്തമുണ്ടാകുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ ജൈതാപൂര്‍ നിലയത്തിന്റെ അപകടസാധ്യതകളെയും അതിന്റെ സാമ്പത്തിക ബാധ്യതയെയും പറ്റി ഇതേ പംക്‌തിയില്‍ എഴുതിയിരുന്നു ('ഈ മാരണം നമുക്കു വേണോ'-ജനുവരി 1 മംഗളം ദിനപത്രം). യാത്ര തടസപ്പെടുത്താന്‍ തുടക്കം മുതല്‍ തന്നെ പോലീസ്‌ പല അടവുകളും പ്രയോഗിച്ചിരുന്നു. കുറെപ്പേരെ വഴിയില്‍ തടഞ്ഞുവച്ചു. നിസാര കുറ്റങ്ങള്‍ ചാര്‍ത്തി വണ്ടികള്‍ പിടിച്ചുവച്ചു. മുന്‍ നാവികസേനാധിപനടക്കമുള്ളവര്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ശേഷമാണ്‌, രാത്രി ഏറെ വൈകി ഇവരെ വിട്ടയച്ചത്‌.



ചെര്‍ണോബില്‍ ദുരന്തത്തിന്റെ 25-ആം വാര്‍ഷികം കൂടിയായിരുന്നു ഏപ്രില്‍ 26.ലോകത്താദ്യമായാണു ഫ്രഞ്ച്‌ കമ്പനിയായ അറീവ ഇത്ര വലുതും പുതിയ രൂപകല്‍പനയിലുള്ളതുമായ നിലയം ജൈതാപൂരില്‍ സ്‌ഥാപിക്കുന്നത്‌. ജനസാന്ദ്രതയേറിയ കൊങ്കണ്‍ തീരത്ത്‌ ആണവനിലയം സ്‌ഥാപിക്കുന്നതിനെതിരേ ജനങ്ങള്‍ ഉയര്‍ത്തിയ ആശങ്കകളെല്ലാം കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ഫുകുഷിമ ആണവദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ പാശ്‌ചാത്യ രാജ്യങ്ങളും ആണവപദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവച്ചു. വന്‍തോതിലുള്ള ആണവപദ്ധതിക്കു തയാറെടുത്തിരുന്ന ചൈനയുടെ ആണവമോഹങ്ങള്‍ പോലും ഫുകുഷിമ നിലയത്തിലെ ഇന്ധനദണ്ഡുകള്‍ പോലെ ഉരുകിയൊലിക്കാന്‍ തുടങ്ങി. ഇതൊക്കെയാണെങ്കിലും ജൈതാപൂരില്‍ നിലയം സ്‌ഥാപിക്കുമെന്ന്‌ ഏപ്രില്‍ 26-നു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം ആവര്‍ത്തിക്കുകയായിരുന്നു. ഈ പുതിയ തരം നിലയം ഇന്ത്യയില്‍ സുരക്ഷിതമായിരിക്കുമെന്ന്‌ ഇവരെങ്ങനെയാണ്‌ ഉറപ്പാക്കുക? 



ഇന്ത്യയുടെ പല മടങ്ങു സാമ്പത്തിക-സാങ്കേതിക-മാനേജ്‌മെന്റ്‌ ശേഷിയുള്ള രാജ്യമാണല്ലോ ജപ്പാന്‍. എന്നിട്ടും ഫുകുഷിമ എത്ര വലിയ ദുരന്തമാണു സൃഷ്‌ടിച്ചത്‌. ആ ദുരന്തം കരയിലും കടലിലുമായി വിതച്ച ആണവവികിരണ പദാര്‍ഥങ്ങള്‍ എത്രായിരം വര്‍ഷത്തേക്ക്‌ അപകടകാരിയായി നിലനില്‍ക്കും? 



വിദേശനിര്‍മിത ആണവനിലയം സുരക്ഷിതമാണെങ്കില്‍ പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദമുണ്ടായിട്ടുകൂടി ആണവ ബാധ്യതാ നിയമത്തില്‍ വിദേശക്കമ്പനികളുടെ ബാധ്യത കേവലം 1500 കോടി രൂപയായി ഒതുക്കാന്‍ സര്‍ക്കാര്‍ ബലം പിടിച്ചതെന്തിന്‌?നിര്‍മാണത്തകരാറുകൊണ്ടാണ്‌ അപകടമെന്നു ബോധ്യപ്പെട്ടാല്‍ മാത്രമാണ്‌ ഈ ബാധ്യത. എന്നാല്‍, ഫുകുഷിമയിലെ അവസ്‌ഥയെന്താണ്‌? നിലയത്തിലേയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലേയും ആണവമാലിന്യങ്ങള്‍ നീക്കി സുരക്ഷിതമാക്കാന്‍ മാത്രം പതിനായിരം കോടി രൂപ ചെലവു വരുമെന്നാണ്‌ അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന കണക്ക്‌. മനുഷ്യരുടെ മരണവും മറ്റു നാശനഷ്‌ടങ്ങളും കൂടി കണക്കാക്കിയാല്‍ ഇത്‌ ഒരുലക്ഷം കോടി രൂപ കവിയുമെന്നു പറയുന്നു.



ഈ തുക നാം മുടക്കേണ്ടിവരുമ്പോള്‍ അപകടത്തിനു കാരണക്കാരായ കമ്പനികള്‍ നല്‍കുക പരമാവധി 1500 കോടി രൂപ മാത്രം. ബാക്കി സര്‍ക്കാര്‍ അഥവാ ജനങ്ങള്‍ വഹിക്കണം.അപകടമുണ്ടായില്ലെങ്കില്‍ത്തന്നെ ഇറക്കുമതി ചെയ്‌ത ഇന്ധനം (ഇന്ത്യയില്‍ സമ്പുഷ്‌ടീകരണ ശേഷിയില്ല), സ്‌പെയര്‍ പാര്‍ട്ടുകള്‍ മുതലായവയ്‌ക്കും എരിഞ്ഞ ഇന്ധനം പതിനായിരക്കണക്കിനു വര്‍ഷത്തേക്കു സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ടിവരുന്ന ചെലവു മാത്രം പരിഗണിച്ചാല്‍ ആണവനിലയം മഹാദുരന്തമാണ്‌. പ്രവര്‍ത്തനം അവസാനിച്ച (അപകടം മൂലമോ അല്ലാതെയോ) ഒരു നിലയം 'മൂടിയിടാന്‍' മാത്രം പതിനായിരക്കണക്കിനു കോടി രൂപ വേണ്ടിവരും. ഇതെല്ലാം പരിഗണിച്ചാല്‍ സൗരോര്‍ജവും കാറ്റിലെ വൈദ്യുതിയുമെല്ലാം ഏറെ ചെലവു കുറഞ്ഞതാകുമെന്ന സത്യം കേന്ദ്ര പരിസ്‌ഥിതി മന്ത്രിയെങ്കിലും ഓര്‍ക്കാത്തതെന്തേ? എന്‍ഡോസള്‍ഫാന്‍ പ്രശ്‌നവുമായി ഇതിനു നേരിട്ടു ബന്ധമുണ്ട്‌. ലക്ഷക്കണക്കിനു മനുഷ്യര്‍ക്കും പ്രകൃതിക്കും വരാനിരിക്കുന്ന തലമുറകള്‍ക്കും ദ്രോഹകരവും പരിഹാരമില്ലാത്ത ദുരന്തം സൃഷ്‌ടിക്കുന്നതുമായ ഈ രണ്ടു പദ്ധതികള്‍ക്കു പിന്നിലെയും പ്രധാന പ്രേരകശക്‌തി കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറാണ്‌. കീടനാശിനിക്കാര്യത്തില്‍ കൃഷിമന്ത്രിയായും മഹാരാഷ്‌ട്രയിലെ വികസനവീരനായും നിന്നുകൊണ്ടാണു ശരദ്‌ പവാര്‍ എന്‍ഡോസള്‍ഫാനെയും ആണവപദ്ധതിയെയും ശക്‌തമായി ന്യായീകരിക്കുന്നത്‌. ദേശീയ അന്തര്‍ദേശീയ കോര്‍പറേറ്റുകളുടെ താല്‍പര്യം സാധാരണ മനുഷ്യരുടെ താല്‍പര്യങ്ങളേക്കാള്‍ ഏറെ പ്രധാനമാണെന്നു ശരദ്‌ പവാറും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിംഗ്‌ അലൂവാലിയയും വാദിക്കുന്നതില്‍ ആരും അത്ഭുതപ്പെടില്ല. അവര്‍ അത്തരക്കാരാണ്‌. മൂലധനമാണവരുടെ ദൈവം, കമ്പോളമാണവരുടെ ക്ഷേത്രം, ലാഭമാണവരുടെ വരം. എന്നാല്‍ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ജയ്‌റാം രമേഷിനെപ്പറ്റി ഇങ്ങനെയൊന്നുമല്ല നമ്മള്‍ ധരിച്ചിരുന്നത്‌. ഈ ലേഖകന്‍ തന്നെ അദ്ദേഹത്തിന്റെ നിരവധി നിലപാടുകളെ പ്രശംസിച്ചിട്ടുണ്ട്‌.




 Environment Minister Jairam Ramesh presents the clearance 
certificate for the Jaitapur nuclear power plant to 
Maharashtra Chief Minister Prithviraj Chavan.
പ്രകൃതിക്കും ജൈവവൈവിധ്യത്തിനും മനുഷ്യര്‍ക്കും പ്രഥമ പരിഗണന നല്‍കുന്ന മന്ത്രിയെന്ന നിലയിലാണു കേരളത്തിലെ അതിരപ്പിള്ളി, കണ്ണൂരിലെ കണ്ടല്‍പാര്‍ക്ക്‌, കൊച്ചി ഐ.പി.എല്‍. സ്‌റ്റേഡിയം തുടങ്ങിയ പദ്ധതികളില്‍ അദ്ദേഹം ശക്‌തമായ നിലപാടെടുത്തത്‌.അഖിലേന്ത്യാതലത്തില്‍ ഏറെ സമ്മര്‍ദമുണ്ടായിട്ടും ജനിതക രൂപഭേദം വരുത്തിയ വഴുതനങ്ങയുടെ കാര്യത്തിലും ജയ്‌റാം രമേഷ്‌ ഉറച്ചുനിന്നു. കേരളത്തിലെ പ്രശ്‌നങ്ങള്‍ കക്ഷിരാഷ്‌ട്രീയാടിസ്‌ഥാനത്തിലുള്ള ഇടപെടലാണെന്നു ചില സി.പി.എം. നേതാക്കള്‍ ആരോപിച്ചപ്പോള്‍ കോണ്‍ഗ്രസും മറ്റും ഭരിക്കുന്ന ആന്‌ധ്രയിലും ഒറീസയിലുമെല്ലാം ജയ്‌റാം രമേഷ്‌ സ്വീകരിച്ച നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചവരാണു നമ്മള്‍. ഇന്ദിരാ ഗാന്ധിയുടെ പാരമ്പര്യം അവകാശപ്പെടുന്ന സോണിയാ ഗാന്ധിയുടെ പിന്തുണ ജയ്‌റാം രമേഷിനുണ്ടെന്നും കേട്ടിരുന്നു. എന്നാല്‍ പെട്ടെന്ന്‌ എല്ലാം തകിടം മറിഞ്ഞു. കോര്‍പറേറ്റ്‌ രാഷ്‌ട്രീയത്തിന്‌ ഇദ്ദേഹം കീഴ്‌പ്പെടുന്ന കാഴ്‌ചയാണ്‌ പിന്നീടു നാം കാണുന്നത്‌. (It's paradoxical that environmentalists are against nuclear energy: Jairam Ramesh) ഒറീസയിലെ പോസ്‌കോ ഖനനത്തിനും നവി മുംബൈയിലെ വിമാനത്താവള പദ്ധതിക്കും ജൈതാപൂര്‍ ആണവനിലയത്തിനും നല്‍കിയ അനുമതികള്‍ ഇതിനു തെളിവാണ്‌.ഏറെ ദുര്‍ബലമായ ചില വ്യവസ്‌ഥകള്‍വച്ചുകൊണ്ടാണ്‌ ആണവനിലയത്തിനു മന്ത്രി അനുമതി നല്‍കിയതെന്നതും ശ്രദ്ധേയമാണ്‌. അനുമതിയിലെ 23 പൊതുവ്യവസ്‌ഥകളും 12 പ്രത്യേക വ്യവസ്‌ഥകളും പരിഹാസ്യമാണ്‌. 'നിയമങ്ങളെല്ലാം പാലിക്കണം' എന്ന പൊതു ഗീര്‍വാണമാണ്‌ അധികവും. ആണവനിലയം സംബന്ധിച്ച്‌ യാതൊരുവിധ വിവരങ്ങളും പൊതുസമൂഹത്തിനു നല്‍കേണ്ടതില്ലെന്ന നിലപാടാണ്‌ ജയ്‌റാം രമേഷിനുമുള്ളത്‌. മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നിലയത്തിന്റെ ആറു കിലോമീറ്റര്‍ പരിധിയില്‍ കയറാനാവില്ല. പരിശോധനാ സംവിധാനമായ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡ്‌ അണുശക്‌തി വകുപ്പിന്റെ കീഴിലാണ്‌. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയുടെ നിലയങ്ങളില്‍ നടന്ന അപകടങ്ങളുടെ യാതൊരു വിശദാംശവും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഫുകുഷിമ മാതൃകയില്‍ ഒരപകടം ജൈതാപൂരിലുണ്ടായാല്‍ 20 കി. മീറ്ററില്‍നിന്നു കുടിയൊഴിപ്പിക്കേണ്ടത്‌ അനേകലക്ഷം മനുഷ്യരെയാണ്‌. ഈ നിലയം കടലിലുണ്ടാക്കുന്ന നാശങ്ങളും ഏറെയാണ്‌. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ്‌ അനുമതി നല്‍കിയിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ജയ്‌റാം രമേഷിന്റെ നിലപാട്‌ ഏറെ വിമര്‍ശിക്കപ്പെട്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിലാണ്‌ ജയ്‌റാം രമേഷിനു കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം.പിയുമായ വി.എം. സുധീരനെ അറിയില്ലേയെന്ന ചോദ്യം ഉയരുന്നത്‌. അറിയാതിരിക്കാന്‍ വഴിയില്ല, വ്യക്‌തിപരമായി, എന്നാല്‍ കേവല സങ്കുചിതമായി കക്ഷിരാഷ്‌ട്രീയത്തിനപ്പുറം സമൂഹത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കുവേണ്ടി ശക്‌തമായി വാദിക്കാന്‍ ഇന്നു നമുക്ക്‌ ഒരു സുധീരന്‍ മാത്രമേയുള്ളൂ.ഭരിക്കുന്നതാരെന്നോ തന്റെ കക്ഷിനേതാക്കളുടെ നിലപാടെന്തെന്നോ സുധീരന്‍ പരിഗണിക്കാറില്ല. ആലപ്പുഴ കരിമണല്‍ ഖനന സമരത്തില്‍നിന്നുകൊണ്ട്‌ സ്വന്തം മുന്നണിയിലെ ചില കക്ഷികളുടെ നീരസത്തിന്‌ അദ്ദേഹം ഇരയായി. അതിരപ്പിള്ളി, മൂലമ്പിള്ളി, ദേശീയപാത സ്വകാര്യവല്‍കരണം തുടങ്ങി എന്‍ഡോസള്‍ഫാന്‍ വരെയുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ ജനപക്ഷ നിലപാട്‌ വ്യക്‌തമാണ്‌. പരിസ്‌ഥിതി തകര്‍ച്ചയും മനുഷ്യാവകാശ ധ്വംസനവും നടക്കുന്നിടങ്ങളില്‍ സുധീരനുണ്ടാകുന്നുവെന്നതാണു പ്രധാനം. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടതുപക്ഷത്തെ പലരും നാളിതുവരെ വളരെ മോശമായ നിലപാടാണ്‌ എടുത്തിരുന്നതെന്ന്‌ ആര്‍ക്കാണറിയാത്തത്‌.കേന്ദ്രം ഭരിക്കുന്നതു കോണ്‍ഗ്രസാണെന്നതിനാല്‍ മാത്രമാണു സി.പി.എമ്മുകാര്‍ ഇത്ര ആവേശം കാണിക്കുന്നത്‌.ഇവിടെയാണു ജയ്‌റാം രമേഷ്‌ സുധീരനെ തിരിച്ചറിയേണ്ടത്‌. പരിസ്‌ഥിതി, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങള്‍ കേവലം കക്ഷിരാഷ്‌ട്രീയത്തിനപ്പുറത്തുള്ള രാഷ്‌ട്രീയമാണെന്ന പാഠം വി.എം. സുധീരനില്‍നിന്നു ജയ്‌റാം രമേഷ്‌ പഠിക്കണം. 



2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍: ഇന്ത്യയുടെ നിലപാട് തീരാക്കളങ്കമാവും-സുധീരന്‍


കാസര്‍കോട്: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി നീങ്ങിയാല്‍ ഇന്ത്യക്കത് തീരാക്കളങ്കവും ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ പേരുദോഷം വരുത്തിവെക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കാസര്‍കോട്ട് എന്‍വിസാജിന്റെ ഒപ്പുമരച്ചോട്ടില്‍ ഒപ്പ് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയും ജനപ്രതിനിധികളും സര്‍ക്കാറും ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ പുതിയ സമരത്തിന് രൂപം കൊടുക്കണമെന്നും അദ്ദേഹം  പറഞ്ഞു. ബദിയടുക്കയില്‍ അമ്മമാരുടെ ഉച്ചകോടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒട്ടേറെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അമ്മമാരോടൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു.
പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കന്നട എഴുത്തുകാരി സാറ അബൂബക്കര്‍, എന്‍.എ. നെല്ലിക്കുന്ന്, ടി.സി. മാധവപണിക്കര്‍, എം.എ. റഹ്മാന്‍, വി.എസ്. അനില്‍കുമാര്‍, ശ്രീപതി കജംപാടി എന്നിവര്‍ സംബന്ധിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു.



2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

ജയറാം രമേശിന് മന്ത്രിസ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികാവകാശമില്ല


 ജയറാം രമേശിന് മന്ത്രിസ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികാവകാശമില്ല
തൃശൂര്‍: എന്‍ഡോസള്‍ഫാന് അനുകൂലമായി പ്രതികരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന് മന്ത്രിസ്ഥാനത്തിരിക്കാന്‍ ധാര്‍മ്മികാവകാശം നഷ്ടപ്പെട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഒരു മന്ത്രിയില്‍ നിന്ന്  ഇത്തരം അഭിപ്രായമുണ്ടാകാന്‍ പാടില്ല. എന്‍ഡോസള്‍ഫാന്‍ ലോബിയുമായുളള കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറിന്റെ കൂട്ടുകെട്ടാണ് അതിനനുകൂല നിലപാട് എടുപ്പിക്കുന്നത്.
സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂലമായി ഇന്ത്യ വോട്ട് ചെയ്താല്‍ അത് ചരിത്രപരമായ വിഡ്ഢിത്തമാവുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മനുഷ്യാവകാശ കൂട്ടായ്മ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ഡോസള്‍ഫാനെ കുറിച്ച് നടത്തിയ 160 പഠനങ്ങള്‍ വ്യക്തമാക്കുന്നത് എന്‍ഡോസള്‍ഫാന്‍ മാരക വിഷമാണെന്നാണ്. ഒന്നോ രണ്ടോ റിപ്പോര്‍ട്ടുകള്‍ മാത്രമാണ് അനുകൂലമായി വന്നിട്ടുളളത്. ആ റിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍ ലോബിയുടെ തല്‍പരരുടെതായിരുന്നു. അത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാനു വേണ്ടി വാദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.