കോണ്‍ഗ്രസ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കോണ്‍ഗ്രസ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍: കേന്ദ്ര നടപടി ഇന്ത്യയുടെ മാനുഷിക മുഖം വികൃതമാക്കി -യൂത്ത്‌ലീഗ്

Published on Thu, 04/28/2011 - 07:59

കോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ നിരോധത്തിലെ കേന്ദ്രനിലപാട് ഇന്ത്യയുടെ മാനുഷിക മുഖം വികൃതമാക്കിയെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി. ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രശ്‌നത്തില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മൗനം വെടിയാനുള്ള സമയമായി. മനുഷ്യപക്ഷത്ത് നിലകൊള്ളാനും എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താനും കേന്ദ്രമന്ത്രിമാര്‍ തയാറാകണം. ഇനിയും പഠനം നടത്തണമെന്ന വാദം പരിഹാസ്യമാണ്. നിരര്‍ഥകമായ വാദങ്ങളാണ് കേന്ദ്രത്തിന്‍േറത്. എന്‍ഡോസള്‍ഫാന്‍ ദോഷമല്ലെന്ന് പറയുന്ന മന്ത്രിമാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അത് സ്വയം ഉപയോഗിച്ച് തെളിയിക്കാന്‍ സന്നദ്ധരാകണം -ഷാജി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഉപവാസവും എല്‍.ഡി.എഫ് ഹര്‍ത്താലുമെല്ലാം ഇരകളെ മറന്നുകൊണ്ടുള്ള രാഷ്ട്രീയ കളികളാണെന്നും ഷാജി ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഷംസുദ്ദീന്‍, സി.കെ. സുബൈര്‍, എം.പി. അബ്ദുസ്സമദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി


 എന്‍ഡോസള്‍ഫാന്‍: പഠനം കഴിയാതെ പുനര്‍വിചിന്തനമില്ലെന്ന് പ്രധാനമന്ത്രി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പഠന റിപ്പോര്‍ട്ട് വരാതെ എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തെ അറിയിച്ചു. എന്‍ഡോസള്‍ഫാന് അനുകൂലമായി ഇന്ത്യ സ്വീകരിച്ച നിലപാട് ഈ മാസം നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അഞ്ചാം സമ്മേളനത്തില്‍ തിരുത്താന്‍ കഴിയില്ലെന്ന സൂചനയും പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ളള പ്രതിനിധി സംഘത്തിന് നല്‍കി.  
ഒട്ടും മുനധാരണയില്ലാതെയാണ് കേരളത്തിന്റെ ആവലാതികള്‍ കേള്‍ക്കുന്നതെന്ന് പറഞ്ഞ ശേഷമാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിലപാട് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടായി പ്രധാനമന്ത്രി സര്‍വകക്ഷി സംഘത്തോട് പറഞ്ഞത്്. സംസ്ഥാന ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘവുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നേരം നീണ്ടു നിന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് വരാതെ നിലപാട് മാറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇതിന് മുമ്പ് നടന്ന നിരവധി പഠന റിപ്പോര്‍ട്ടുകളുടെ കാര്യം കേരള സംഘം ബോധിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന 2002ലെ റിപ്പോര്‍ട്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 'മാധ്യമം' ഇന്ന് പുറത്തു വിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ഏറ്റവും പുതിയ എന്‍ഡോസള്‍ഫാന്‍ പഠന റിപ്പോര്‍ട്ടും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകളൊന്നും താന്‍ ഇത് വരെ കണ്ടിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ തുടര്‍ന്നുള്ള പ്രതികരണം. ഇപ്പോള്‍ നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമ്പോള്‍ കേരളം ചൂണ്ടിക്കാണിച്ച റിപ്പോര്‍ട്ടുകളും പരിഗണിക്കാമെന്ന് പ്രധാനമന്ത്രി  സര്‍വകക്ഷി സംഘത്തോട് പറഞ്ഞു.
സ്റ്റോക്ക് ഹോം പ്രതിനിധികളുടെ അന്തര്‍ദേശീയ വേദിയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ എതിര്‍ക്കുന്ന നിലപാട് തുടര്‍ന്നാലും പിന്നീട് നിലപാട് മാറ്റുന്നതില്‍ തടസമില്ലെന്ന് പ്രധാനമന്ത്രി കേരളത്തില്‍ നിന്നെത്തിയ സര്‍വകക്ഷി സംഘത്തെ ആശ്വസിപ്പിച്ചു. സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ സ്വീകരിക്കുന്ന നിലപാട് പിന്നീട് ഇക്കാര്യം പുനഃപരിശോധിക്കുന്നതില്‍ ഇന്ത്യയെ തടയുന്നില്ല എന്ന വാദവും പ്രധാനമന്ത്രി സംഘത്തിന് മുമ്പാകെ വെച്ചു. ഏതായാലും ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്ന പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവിലുള്ള നിലപാട് തുടരുന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദിഷ്ട പഠന റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് കേരളം ചൂണ്ടിക്കാണിച്ച മറ്റു പഠന റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ സമീപനം പുനര്‍ വിചിന്തനത്തിന് വിധേയമാക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.   
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇനിയും പഠനം വേണമെന്ന നിലപാട് കേരളം നേരത്തെ തള്ളിക്കളഞ്ഞതാണെന്നും പ്രധാനമന്ത്രിയുടെ ഈ നിര്‍ദേശം കേരളത്തിന് സ്വീകാര്യമല്ലെന്നും ആരോഗ്യമന്ത്രി പി.കെ ശ്രീമതി സര്‍വകക്ഷി സംഘം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ഒറ്റക്കെട്ടായി എന്‍ഡോസള്‍ഫാനെതിരെ മുന്നോട്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു. കുത്തകകള്‍ക്ക് അനുകൂലമായി നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാറെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ പ്രതിനിധികളുടെ അടുത്ത ഘട്ടം ചര്‍ച്ചയില്‍ അന്തര്‍ദേശീയ തലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ ഇന്ത്യ നിലപാട് സ്വീകരിക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം ഉന്നയിച്ചതെന്നും ഈ രണ്ട് ആവശ്യങ്ങളോടും അനുഭാവപൂര്‍ണമായ മറുപടിയല്ല പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ചതെന്നും വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
ഇവരെ കൂടാതെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍ വിവിധ കക്ഷി നേതാക്കളായതലേക്കുന്നില്‍ ബഷീര്‍ എ.കെ ശശീന്ദ്രന്‍, സി.ടി അഹമ്മദലി, ജോര്‍ജ് വര്‍ഗീസ്, വി.മുരളീധരന്‍, പി.സി തോമസ്, എ.എന്‍ രാജന്‍ ബാബു, ജോയ് അബ്രഹാം എന്നിവരാണ് സര്‍വകക്ഷി സംഘത്തിലുണ്ടായിരുന്നത്.


എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യക്ക് തിരിച്ചടി


എന്‍ഡോസള്‍ഫാന്‍: ജനീവയില്‍ ഇന്ത്യക്ക് തിരിച്ചടി
ജനീവ / ന്യൂദല്‍ഹി: സ്വന്തം മണ്ണിലെ ഇരകളോട് മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച് എന്‍ഡോസള്‍ഫാന് വേണ്ടി  പ്രചാരണത്തിനിറങ്ങിയ ഇന്ത്യ ജനീവയിലെ സ്‌റ്റോക് ഹോം കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ഒറ്റപ്പെട്ടു. ഇന്ത്യയുടെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം രംഗത്തുവന്നതും നിരോധത്തെ എതിര്‍ത്ത ചൈന നിഷ്പക്ഷ സ്വരത്തില്‍ സംസാരിച്ചതുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കാന്‍ ഇന്ത്യയോടൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിച്ച നിരവധി ആഫ്രിക്കന്‍ / ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തങ്ങളുടെ നിലപാട് മാറ്റി എന്‍ഡോസള്‍ഫാന്‍ നിരോധത്തെ അനുകൂലിക്കുമെന്ന് പ്രഖ്യാപിച്ചു. ലോകത്ത് ഇന്ത്യയും ചൈനയും ഇസ്രായേലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന ബ്രസീലും നിരോധത്തിന് അനൂകൂലമായ നിലപാടിലേക്ക് മാറിയവരില്‍ ഉള്‍പ്പെടും.
എന്‍ഡോസള്‍ഫാന്‍ നിരോധത്തിനെതിരെ ഏഷ്യ-പസഫിക് മേഖലയുടെ പേരില്‍ കരട് പ്രസ്താവന വിതരണം ചെയ്ത ഇന്ത്യയുടെ നടപടിക്കെതിരെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം അപ്രതീക്ഷിതമായി രംഗത്തുവന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ യൂറോപ്യന്‍ യൂനിയന്റെ വ്യാപാര താല്‍പര്യങ്ങളാണെന്ന വാദമുയര്‍ത്തി എന്‍ഡോസള്‍ഫാനെതിരായ നീക്കത്തെ രാഷ്ട്രാന്തരീയ ചേരിതിരിവാക്കി മാറ്റി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇന്ത്യ നടത്തിയ ശ്രമമാണ് അറബ് രാജ്യങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് പരാജയപ്പെടുത്തിയത്. ഇന്ത്യയുമായി മികച്ച ഉഭയകക്ഷി ബന്ധം പുലര്‍ത്തുന്ന ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭിന്നിപ്പിക്കല്‍ തന്ത്രം തിരിച്ചറിഞ്ഞു.
കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുകയും ജീവനും പരിസ്ഥിതിക്കും ഭീഷണിയാകുകയും ചെയ്യുന്ന രാസവസ്തുക്കളെ 'സ്ഥാവര ജൈവിക മാലിന്യകാരികള്‍' (പെഴ്‌സിസ്റ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ്‌സ്) എന്ന പട്ടികയില്‍പെടുത്തി നിരോധിക്കുന്ന നടപടിക്കാണ് സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തുടക്കമിട്ടിരിക്കുന്നത്. ഇതിനകം 22 ഇനങ്ങളുള്ള പോപ്‌സ് പട്ടികയില്‍ 23ാമത്തെ ഇനമായി എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തുന്ന കാര്യം രണ്ടാമത്തെ അജണ്ടയായിട്ടാണ് ചൊവ്വാഴ്ച കണ്‍വെന്‍ഷന്‍ ചര്‍ച്ചക്കെടുത്തത്. അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍ റൈനര്‍ ആണ്‍ട് ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ വരുത്തിവെച്ച കെടുതികള്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിവരിച്ചു. അതിനാല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് റിവ്യൂ കമ്മിറ്റിക്ക് കണ്‍വെന്‍ഷന്‍ മുമ്പാകെ വെക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിനിധി നൂറു ശതമാനം നിരോധത്തെ പിന്തുണക്കുകയാണെന്ന് വ്യക്തമാക്കി.
ചര്‍ച്ചയില്‍ പങ്കെടുത്ത ഏഷ്യ-പസഫിക് മേഖലയിലെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ മാത്രം ആവശ്യം തങ്ങളുടെ  ആവശ്യമായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇന്ത്യ ഉയര്‍ത്തിയ വോട്ടെടുപ്പ് അടക്കമുള്ള പ്രശ്‌നങ്ങള്‍ രമ്യതയിലൂടെ ചര്‍ച്ച ചെയ്യണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന് ബദല്‍ നല്‍കണമെന്നും ഇത് മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ചു.
എവിടെയും തൊടാതെ സംസാരിച്ച ചൈന എന്‍ഡോസള്‍ഫാന്‍ നിരോധം വ്യക്തമായ ഭാഷയില്‍ അനുകൂലിക്കാനോ പ്രതികൂലിക്കാനോ തയാറായില്ല. തുടര്‍ന്ന് ഇന്ത്യയെ പ്രതിനിധാനം ചെയ്ത കേന്ദ്ര പരിസ്ഥിതി അഡീഷനല്‍ സെക്രട്ടറി നിരോധത്തിന് ഇന്ത്യ എതിരാണെന്ന് വ്യക്തമാക്കി. ഒറ്റപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ ഭാഷ മയപ്പെടുത്തിയ ഇന്ത്യ വോട്ടിനിട്ട് നിരോധിക്കുന്ന സാഹചര്യം ഒഴിവാക്കാനും നിരോധം നീട്ടിവെപ്പിക്കാനും സാങ്കേതിക തടസ്സവാദങ്ങള്‍ ഉന്നയിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധം അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിലും ശാസ്ത്ര-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്നാണ് ഇന്ത്യ വാദിച്ചത്


സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍: ഇന്ത്യയുടെ നിലപാട് തീരാക്കളങ്കമാവും-സുധീരന്‍


കാസര്‍കോട്: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി നീങ്ങിയാല്‍ ഇന്ത്യക്കത് തീരാക്കളങ്കവും ലോകരാജ്യങ്ങള്‍ക്കുമുന്നില്‍ പേരുദോഷം വരുത്തിവെക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കാസര്‍കോട്ട് എന്‍വിസാജിന്റെ ഒപ്പുമരച്ചോട്ടില്‍ ഒപ്പ് രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയും ജനപ്രതിനിധികളും സര്‍ക്കാറും ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ പുതിയ സമരത്തിന് രൂപം കൊടുക്കണമെന്നും അദ്ദേഹം  പറഞ്ഞു. ബദിയടുക്കയില്‍ അമ്മമാരുടെ ഉച്ചകോടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒട്ടേറെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അമ്മമാരോടൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു.
പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കന്നട എഴുത്തുകാരി സാറ അബൂബക്കര്‍, എന്‍.എ. നെല്ലിക്കുന്ന്, ടി.സി. മാധവപണിക്കര്‍, എം.എ. റഹ്മാന്‍, വി.എസ്. അനില്‍കുമാര്‍, ശ്രീപതി കജംപാടി എന്നിവര്‍ സംബന്ധിച്ചു. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു.



എന്‍ഡോസള്‍ഫാന്‍: സമരത്തിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കണം


എന്‍ഡോസള്‍ഫാന്‍: സമരത്തിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കണം
തിരുവനന്തപുരം: എന്‍ഡോസള്‍ഫാനെതിരെ ഉപവാസസമരം നടത്തുന്നതിന് മുമ്പ് നിരോധം ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.  കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്റെ (ഐ.എന്‍.ടി.യു.സി) അമ്പത്തിയാറാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ 2006 ഒക്‌ടോബറില്‍  കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച്  ഉത്തരവിറക്കി. അനുബന്ധ നടപടികള്‍ക്ക് സര്‍വാധികാരങ്ങളും സംസ്ഥാനത്തിന്  നല്‍കി. എന്നിട്ടും  നാലരവര്‍ഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലും അനക്കിയില്ല.  മുഖ്യമന്ത്രി കേരളത്തില്‍ ഉപവസിക്കുമ്പോള്‍  ബംഗാളിലെയും ത്രിപുരയിലെയും സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാനെ എതിര്‍ക്കുന്നില്ല. ഒ.രാജഗോപാല്‍ സമരത്തില്‍ പങ്കെടുത്തെങ്കിലും ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളുടെയും നിലപാട് മറിച്ചാണ്.
ഉപവാസസമരവുമായി ബന്ധെപ്പട്ട കാര്യങ്ങള്‍ യു.ഡി.എഫുമായി കൂടിയാേലാചിക്കാത്തതുകൊണ്ടാണ്  സഹകരിക്കാതിരുന്നത്.  ആഗോളതലത്തില്‍ നിരോധനമാവശ്യപ്പെട്ട് സമരം ചെയ്യുംമുമ്പ് കേരളത്തിലെ ഇരകള്‍ക്ക് മതിയായ സഹായം ലഭ്യമാക്കാനുള്ള നടപടികളാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.
 ഇരകളിലധികവും ഇന്നും ദുരിതത്തിലാണ്. 50000 രൂപ മാത്രമാണ് ആശ്വാസധനമായി നല്‍കിയത്. ഇതുതന്നെ കുറച്ചുപേര്‍ക്കേ കിട്ടിയിട്ടുള്ളൂ. വിഷയം രാഷ്ട്രീയവത്കരിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. രണ്ടു രൂപയുടെ അരിയുടെ കാര്യത്തില്‍ ഇക്കാര്യം വ്യക്തമാണ്. രണ്ട് രൂപക്ക് അരി കിട്ടാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഇടതുസര്‍ക്കാറിനുമാണ്. യു.ഡി.എഫും ഇലക്ഷന്‍ കമീഷനുമാണ് രണ്ട് രൂപ അരിക്ക് തടസ്സമെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ തടസ്സങ്ങളെല്ലാം മാറിയിട്ടും എന്തുകൊണ്ട് അരി ലഭ്യമാക്കുന്നിെല്ലന്ന് അദ്ദേഹം ചോദിച്ചു.  ഒരാള്‍ക്ക്  എത്ര കിലോ  അരി നല്‍കണമെന്നും സബ്‌സിഡി ആര് വഹിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.  കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.  തമ്പാനൂര്‍ രവി അധ്യക്ഷത വഹിച്ചു. ജി. കാര്‍ത്തികേയന്‍ എം.എല്‍.എ, എന്‍.ശക്തന്‍ എം.എല്‍.എ, എം.എം ഹസന്‍, അഡ്വ.ബിന്ദുകൃഷ്ണ, വിതുര ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.



എന്‍ഡോസള്‍ഫാന്‍: മുഖം രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വഴിതേടുന്നു


തൊടുപുഴ: മുഖ്യമന്ത്രിയുടെ എന്‍ഡോസള്‍ഫാന്‍ പോരാട്ടം ജനം ഏറ്റെടുത്ത സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വഴിതേടുന്നു. ഇടതുപക്ഷമെന്നതിനപ്പുറം യു.ഡി.എഫില്‍ പോലും മുഖ്യമന്ത്രിയുടെ പോരാട്ടം പൊതു സ്വാധീനം ചെലുത്തുകയും ഇതിന്റെ ചലനങ്ങള്‍ താഴെ തലം വരെ എത്തുകയും ചെയ്തിരിക്കെയാണ് പാര്‍ട്ടി മറുതന്ത്രം ആലോചിക്കുന്നത്.
പിടിച്ചുനില്‍ക്കണമെങ്കില്‍ എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് പാര്‍ട്ടിയില്‍  ഉയര്‍ന്ന വികാരം കണക്കിലെടുത്താണ് ഈ നീക്കം. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇക്കാലമത്രയും കേരള സര്‍ക്കാറിനെ പഴിപറഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി നടത്തിയ ഉപവാസം വന്‍ ജനപിന്തുണ ആര്‍ജിച്ചത് കോണ്‍്രഗസിന് തിരിച്ചടിയാവുകയായിരുന്നു. തൊട്ടുപിന്നാലെ കേന്ദ്ര സര്‍ക്കാറിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല സ്‌റ്റോക്‌ഹോം നിലപാടുകൂടി വന്നത് ശരിക്കും രാഷ്ട്രീയ ആഘാതമായെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ഇതിനകം അഭിപ്രായം രൂപപ്പെട്ടു.
ഈ സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ഗൗരവ ചര്‍ച്ചയാകുമെന്നാണ് സൂചന. അന്നുതന്നെ എറണാകുളത്ത് നടക്കുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലും വിഷയം ചര്‍ച്ചയാകും.
വി.എസിന് വീരപരിവേഷം കിട്ടുന്ന തരത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം കോണ്‍ഗ്രസ് നേതൃത്വം വഷളാക്കിയെന്നും എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരായിരിക്കെ കേരളത്തില്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്റെ വിതരണവും ഉപയോഗവും തടയുന്നതില്‍ പരാജയപ്പെട്ട വി.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നുമാണ് അണികളുടെ വികാരം. എന്‍ഡോസള്‍ഫാന്‍ വിഷയം ഉയര്‍ത്തി സര്‍വകക്ഷി സംഘം ദല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ താല്‍പ്പര്യമില്ലാതിരുന്ന കോണ്‍ഗ്രസിന് പക്ഷേ ഒഴിയാനാകാതെ വന്നു. പിന്നാലെ ഉപവാസം പ്രഖ്യാപിച്ചതോടെ രാഷ്ട്രീയപ്രേരിതമെന്ന ആക്ഷേപമുയര്‍ത്തി മാറിനിന്ന കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ പോരാട്ടത്തിന് ലഭിച്ച സ്വീകാര്യത മുന്‍കൂട്ടി കാണാനായില്ല.
യൂത്ത്‌ലീഗും കെ.എസ്.യുവും സന്നദ്ധ സംഘടനകളും കോണ്‍ഗ്രസ് നേതാവ് സുധീരനും മുഖ്യമന്ത്രി ഉയര്‍ത്തിവിട്ട പ്രതിഷേധത്തിനൊപ്പം നില്‍ക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. എന്‍ഡോസള്‍ഫാന്‍ നിരോധം കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കാനാവാത്ത മുഖ്യമന്ത്രിയാണ് വി.എസ് എന്ന പ്രചാരണം അഴിച്ചുവിടാനും തങ്ങളാണ് സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതെന്ന് ഉയര്‍ത്തിക്കാട്ടാനുമായിരിക്കും കോണ്‍ഗ്രസ് ഇനി ശ്രമിക്കുകയെന്നാണ് സൂചന.
അത്രകണ്ട് ഏശിയേക്കില്ലെന്ന് അറിയാമെങ്കിലും മറ്റ് സാധ്യതകളില്ലാത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ അലട്ടുന്നുണ്ട്. കേരളത്തിന്റെ പൊതുവികാരം തണുപ്പിക്കുന്നതും പാര്‍ട്ടിക്ക് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പുതുജീവന്‍ പകരുന്നതുമായ പ്രഖ്യാപനം പ്രധാനമന്ത്രിയില്‍ നിന്നു തന്നെ നേരിട്ടുണ്ടാക്കാനുള്ള സാധ്യതയും ആലോചനയിലുണ്ട്. കേന്ദ്ര സര്‍ക്കാറും പാര്‍ട്ടിയും സ്‌റ്റോക്‌ഹോം ഇടപാടോടെ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പ്രതിക്കൂട്ടിലായിരിക്കെ പുകഞ്ഞുനില്‍ക്കുന്ന കേരളത്തിലെങ്കിലും നിലപാടെടുത്ത് മുഖം രക്ഷിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്നാണ് വിലയിരുത്തുന്നത്. ഇതിന് കോണ്‍ഗ്രസ് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരല്ലെന്ന പ്രചാരണത്തിനും പാര്‍ട്ടി തയാറായേക്കും. വി.എസിന്റെ നിലപാട് രാഷ്ട്രീയപ്രേരിതമാണെന്ന് കാമ്പയിന്‍ മുന്നില്‍വെച്ച് തന്നെയാകും മറ്റ് വിഷയങ്ങളും ഉയര്‍ത്തുക.



2011 ഏപ്രിൽ 26, ചൊവ്വാഴ്ച

നിരോധനത്തിന് എതിരെ കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ .



ജനീവ/തിരു: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ലോകവ്യാപകമായി നിരോധിക്കുന്ന കാര്യം സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കരുതെന്ന് ആവശ്യപ്പെടാന്‍ ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ അംഗരാജ്യങ്ങള്‍ക്കുമേല്‍ ഇന്ത്യാഗവര്‍മെന്റിന്റെ സമ്മര്‍ദം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ഭൂരിഭാഗം അംഗരാജ്യങ്ങളും അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് ഒഴിവാക്കണമെന്ന തീരുമാനം ഏഷ്യ- പസഫിക് മേഖലയുടെ തീരുമാനമായി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച കണ്‍വന്‍ഷനില്‍ 172 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച വിഷയം ചൊവ്വാഴ്ച ഉച്ചമുതല്‍ ചര്‍ച്ചയ്ക്കെടുക്കും. കണ്‍വന്‍ഷനുമുന്നോടിയായി തിങ്കളാഴ്ച നടന്ന ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ മാരകകീടനാശിനി അല്ലെന്നും ഇക്കാര്യത്തില്‍ കണ്‍വന്‍ഷനുമുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ പേര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊള്യൂറ്റന്റ് (പോപ്) റിവ്യൂകമ്മിറ്റി എടുത്ത തീരുമാനം ശരിയല്ലെന്നും ആവര്‍ത്തിച്ചു. നിരോധനത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കുംവിധത്തിലാണ് മേഖലായോഗത്തില്‍ പ്രതിനിധികള്‍ സംസാരിച്ചതെന്ന് കണ്‍വന്‍ഷനില്‍ നിരീക്ഷകനായ തിരുവനന്തപുരത്തെ "തണല്‍"" ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍, കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷിര്‍ എന്നിവര്‍ "ദേശാഭിമാനിയോട്"" പറഞ്ഞു. ഇന്ത്യയില്‍നിന്ന്് കൃഷി- പരിസ്ഥിതി മന്ത്രാലയങ്ങളുടെ പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതിവകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് ഗൗബയാണ് സംഘത്തലവന്‍. കൃഷിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയിന്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനിയായ എക്സല്‍ ഡയറക്ടര്‍ ഹരിഹരന്‍ തുടങ്ങിയവരും പങ്കെടുക്കുന്നു. നിരോധനതീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സമ്മര്‍ദതന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റോക്ഹോമില്‍ പയറ്റുന്നത്. കണ്‍വന്‍ഷനില്‍ നിരോധനം വേണ്ടെന്നു തീരുമാനിച്ചാല്‍ 2015 വരെയെങ്കിലും നിലവിലുള്ള സ്ഥിതി തുടരാം. ആ സാഹചര്യമാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.