2011, ഏപ്രിൽ 25, തിങ്കളാഴ്‌ച

എന്‍ഡോസള്‍ഫാനെ എതിര്‍ക്കും - വി.എസ്


തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് എന്തായാലും എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെയും ഉല്‍പാദനത്തെയും കേരളം എതിര്‍ക്കുമെന്ന് വി.എസ്. അച്യുതാനന്ദന്‍. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാംഗങ്ങള്‍ക്കുപുറമെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, കലാ മേഖലകളിലെ പ്രശസ്തരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ദേശീയ ശ്രദ്ധയാര്‍ജിച്ച ഉപവാസം  രാവിലെ 10 മണിക്കാണ് ആരംഭിച്ചത്. മന്ത്രി സി. ദിവാകരന്‍ ചൊല്ലിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞയോടെ ആരംഭിച്ച ഉപവാസം വൈകുന്നേരം അഞ്ചു മണിയോടെ കവയിത്രി സുഗതകുമാരി നല്‍കിയ നാരങ്ങാനീര് കുടിച്ചാണ് മുഖ്യമന്ത്രി അവസാനിപ്പിച്ചത്.
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ മാനിക്കാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാറിന്‍േറതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെ എച്ച്.ഐ.എല്‍ 1500 ടണ്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നത് നിയമവിരുദ്ധമായാണ്. അത് തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടി സ്വീകരിച്ചില്ല.
ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ഒരു ഉളുപ്പുമില്ലാത്ത ആളാണ് കേന്ദ്ര മന്ത്രി പവാര്‍- വി.എസ് പറഞ്ഞു. രാജ്യത്തെ 126 കോടി ജനങ്ങളുടെ ഐകകണ്‌ഠ്യേനയുള്ള ആവശ്യമാണ് എന്‍ഡോസള്‍ഫാന്‍ നിരോധമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി സി. ദിവാകരന്‍ പറഞ്ഞു. കേരള സമൂഹത്തിലെ എല്ലാവരും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ പങ്കുചേരണമെന്ന്  ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. ജനാധിപത്യ രാഷ്ട്രത്തില്‍ ഭരണാധികാരികള്‍ ശരിയായ തീരുമാനം എടുത്തില്ലെങ്കില്‍ അത് വിരല്‍ചൂണ്ടി പറയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സുഗതകുമാരി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധം കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇന്ന് ഒഴുകുന്ന കണ്ണീര് നാളെ ചോരയായി ഒഴുകുമെന്ന താക്കീത് കൊടുക്കുന്ന പ്രതികരണം ഉണ്ടാവണമെന്ന് സിനിമാതാരം സുരേഷ് ഗോപി പറഞ്ഞു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ