2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്റെ വിധി ഇന്ന്


എന്‍ഡോസള്‍ഫാന്റെ വിധി ഇന്ന്
ജനീവ: സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ പ്ലീനറി സെഷനിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിലുള്ള 'പ്രയാസവും വിഷമവും' ഇന്ത്യ ഉന്നയിച്ചതിനെ തുടര്‍ന്ന് വിഷയം വിശദ ചര്‍ച്ചക്കായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 9.30ന് അവസാനിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ചര്‍ച്ച, സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് ഉച്ചക്ക് 12ന് പുനരാരംഭിക്കും.
ഇന്ത്യയുടെ നാണംകെടലിനും ഒറ്റപ്പെടലിനുമിടയില്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ പ്ലീനറി സമ്മേളനം ബുധനാഴ്ച രാത്രിയാണ് നിര്‍ണായക ഘട്ടത്തിലേക്ക് കടന്നത്. ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട മാരകവിഷമാണെന്ന് എല്ലാ രാജ്യങ്ങളും ഏകാഭിപ്രായത്തിലെത്തിയതോടെ ഇന്ത്യ പഴയ നിലപാട് മയപ്പെടുത്തിയെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് വ്യാഴാഴ്ച രാത്രി സംസാരിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി ഗൗരികുമാര്‍, എന്‍ഡോസള്‍ഫാന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന ആദ്യവാദം ആവര്‍ത്തിച്ചില്ല. അതേസമയം, എന്‍ഡോസള്‍ഫാന്‍ നിരോധം മൂലം പ്രയാസത്തിലാകുന്ന കര്‍ഷകരുടെ കാര്യത്തില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും ഈ ആശങ്കകള്‍ പരിഹരിക്കാതെ നിരോധം അടിച്ചേല്‍പിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കും വിധം വിശദമായ ചര്‍ച്ച വേണമെന്ന് ചൈനയും നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ ചര്‍ച്ചക്കായി വിഷയം വെള്ളിയാഴ്ചത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
അനക്‌സ്-എയില്‍ ഉള്‍പ്പെടുത്തി ഈ സമ്മേളനത്തില്‍ തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാടിലേക്ക് ബുധനാഴ്ച മുതലാണ് കാര്യങ്ങള്‍ നീങ്ങിത്തുടങ്ങിയത്. അനക്‌സ് -എയില്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്നു വര്‍ഷത്തിനകം ബദല്‍ കണ്ടെത്തണം. അതേസമയം, അഞ്ചു വര്‍ഷംവരെ പരിമിതമായ തോതില്‍ ഉപയോഗത്തിന് അനുമതി ലഭിക്കുകയും ചെയ്യും. ഈ ഇളവ് ഏതൊക്കെ വിളകള്‍ക്ക് വേണമെന്ന് അതത് രാജ്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ബുധനാഴ്ച നടന്ന ചര്‍ച്ചക്കൊടുവില്‍ ഉപസമിതി ക്രോഡീകരിച്ച കരട് തീരുമാനം പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റ് നിരോധം എങ്ങനെ പ്രാബല്യത്തില്‍ വരുത്തണം, നിരോധിച്ചാല്‍ വിളകളിലുണ്ടാകുന്ന പ്രത്യാഘാതമെന്ത് എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ഉപസമിതി ബുധനാഴ്ച ഉച്ചക്കു ശേഷമാണ് കരട് തീരുമാനം തയാറാക്കിയത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ